പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് പ്രതികൾ മറ്റൊരു തട്ടിപ്പു കേസിൽ ജയിലിലാണെന്ന് മനസിലായത്.

തൃശൂർ: കുറിക്കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ സഹോദരങ്ങളായ രണ്ടുപേർ അറസ്റ്റിൽ. തൃശ്ശൂർ കൊഴുക്കുള്ളി പള്ളിപ്പുറം സ്വദേശികളായ രണ്ടുതൈക്കൾ വീട്ടിൽ ആന്റണി (58), ജോൺസൺ ( 54) എന്നിവരാണ് അറസ്റ്റിലായത്. എറിയാടുള്ള ആതിര കുറിക്കമ്പനിയുടെ പേരിൽ രണ്ട് പേരിൽ നിന്നായി 9,88,500 രൂപയുടെ തട്ടിപ്പ് നടത്തിയതിന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ സഹോദരങ്ങൾ അറസ്റ്റിലാവുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

പരാതി ലഭിച്ചതനുസരിച്ച് പൊലീസ് അന്വേഷണം നടത്തി വരവെ പ്രതികൾ എറണാംകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ മറ്റൊരു തട്ടിപ്പു കേസിൽ അറസ്റ്റിലായി എറണാംകുളം ജില്ലാ ജയിലിൽ തടവിൽ കഴിഞ്ഞ് വരുന്നതായി വിവരം ലഭിച്ചു. തുടർന്ന് പ്രതികളെ കോടതി ഉത്തരവ് പ്രകാരം കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ കേസുകളിലേക്ക് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് തിരികെ കോടതിയിൽ ഹാജരാക്കിയതിൽ ഈ കേസുകളിൽ ഉൾപ്പെടുത്തി റിമാന്റ് ചെയ്തു.

എറിയാട് ചൈതന്യ നഗർ സ്വദേശിനിയിൽ നിന്ന് 2021 മാർച്ച് മുതൽ 2024 നവംബർ വരെയുള്ള കാലയളവിൽ 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപയും കുറിപ്പണമായി 82,000 രൂപയും നിക്ഷേപമായി വാങ്ങി. എന്നാൽ ലാഭ വിഹിതമോ വാങ്ങിയ പണമോ നല്കാതെ സ്ഥാപനം അടച്ചുപൂട്ടി തട്ടിപ്പ് നടത്തിയതാണ് ഒരു കേസ്. എറിയാട് അത്താണി ഹെൽത്ത് സെന്റർ സ്വദേശിയിൽ നിന്ന് 2015 ജനുവരി മുതൽ 2025 ജനുവരി വരെ പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നതാണ് മറ്റൊരു കേസ്. പലിശ വാഗ്ദാനം ചെയ്ത് 5,06,500 രൂപ നിക്ഷേപമായി സ്വീകരിച്ചിരുന്നു. ഇവിടെും ലാഭവിഹിതമോ വാങ്ങിയ പണമോ നല്കാതെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി.കെ, സബ് ഇൻസ്പെക്ടർ കശ്യപൻ ടി.എം, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗോപകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.