പാഴ് വസ്തുക്കളിൽ നിറയുന്ന കരവിരുത്; പരിസ്ഥിതി ദിനത്തില്‍ വേറിട്ട കാഴ്ച്ചയൊരുക്കി മീനുവും കൂട്ടരും
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഉപയോഗശൂന്യമായ വസ്തുക്കൾ അപ്‌സൈക്കിൾ ചെയ്ത് എങ്ങനെ പുതിയ അലങ്കാര വസ്തുക്കൾ നിർമിക്കാമെന്ന് വീഡിയോയിലൂടെ കാട്ടിത്തരുകയാണിവർ
തിരുവനന്തപുരം: പാഴ് വസ്തുക്കളും കടലാസ് കഷ്ണങ്ങളും ഉപയോഗിച്ചതിനുശേഷം വെറുതെ വലിച്ചെറിയാനുള്ളതല്ലെന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം സ്വദേശിനി മീനുവും കൂട്ടരും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഉപയോഗശൂന്യമായ വസ്തുക്കൾ അപ്‌സൈക്കിൾ ചെയ്ത് എങ്ങനെ പുതിയ അലങ്കാര വസ്തുക്കൾ നിർമിക്കാമെന്ന് വീഡിയോയിലൂടെ കാട്ടിത്തരുകയാണിവർ
വീട്ടുപരിസരത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട പാഴ് വസ്തുക്കൾ ഉപയോഗിച്ചാണ് അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്നത്. പ്ലാസ്റ്റിക് പാത്രങ്ങളും കുപ്പികളും കാർഡ് ബോഡുകളുമാണ് അധികവും. അവ പല ആകൃതിയിൽ മുറിച്ചെടുത്തും വർണക്കടലാസുകൾ ഒട്ടിച്ചും രൂപമാറ്റം വരുത്തിയാണ് അലങ്കാര വസ്തുക്കളാക്കുന്നത്. മീനുവിന്റെ കരവിരുതില്‍ രൂപം കൊള്ളുന്ന പാഴ്വസ്തുക്കളില്‍ തീര്‍ത്ത കരകൗശല വസ്തുക്കൾ ഹൈ ഫൈവ് എന്ന പേരിലാണ് വീഡിയോയായി പുറത്തിറക്കിയിരിക്കുന്നത്.
ബിഎഡ് വിദ്യാർഥിനിയായ മീനു മറിയം ബോട്ടിൽ ആർട്ടിലൂടെ ശ്രദ്ധേയയാണ്. 'കൺമഷി' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇവ വിൽപന നടത്തുന്നത്
.
വൈവിധ്യമാര്‍ന്ന ചിത്രങ്ങളാണ് ഈ കലാകാരിയുടെ കരവിരുതില്‍ ഓരോ കുപ്പികളിലും നിറയുന്നത്. പ്രക്യതിയും, സിനിമാ താരങ്ങളുമെല്ലാം മീനുവിന്റെ കലാവിരുതില്‍ കുപ്പികളില്‍ പുനര്‍ജനിക്കും. ഫാബ്രിക്, അക്രെലിക് പെയിന്റുകള്‍ ഉപയോഗിച്ചാണ് ചിത്രരചന. പിന്നീട് വിവിധ വര്‍ണത്തിലുള്ള നൂലുകൾ ഉപയോഗിച്ച് ഒരോ കുപ്പിയും മനോഹര കലസൃഷ്ടികളാക്കി മാറ്റുന്നു.