പദ്ധതിക്ക് ആവശ്യമായ ക്രയിന്‍ വഹിച്ചുള്ള ആദ്യ കപ്പല്‍ സെപ്തംബര്‍ 24 ന് വിഴിഞ്ഞത്തെത്തും. ഇതിനായി വിസില്‍ എം.ഡിയും സി.ഇ.ഒയും അടുത്ത മാസം ആദ്യം ചൈന സന്ദര്‍ശിക്കും. 

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വ്യവസായ സാധ്യതകളെ മാരിടൈം ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര ഷിപ്പിംഗ് കോണ്‍ക്ലേവ് ഒക്ടോബര്‍ ആദ്യവാരം തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാസാന്ത പ്രവര്‍ത്തന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന ഗതാഗത പരിഷ്‌കാരത്താല്‍ പാറയുടെ ലഭ്യതയില്‍ സംഭവിക്കുന്ന കുറവ് പരിഹരിക്കുവാന്‍ ബദല്‍ മാര്‍ഗങ്ങള്‍ക്ക് യോഗം രൂപം നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം സംസ്ഥാനത്തിന് സാമ്പത്തിക പ്രയാസം ഉണ്ടെങ്കിലും കേരളത്തിന്റെ സ്വപ്‌ന പദ്ധതി എന്ന നിലയില്‍ വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമായ പണം സര്‍ക്കാര്‍ കണ്ടെത്തും. മുഖ്യമന്ത്രി ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പദ്ധതിക്ക് ആവശ്യമായ ക്രയിന്‍ വഹിച്ചുള്ള ആദ്യ കപ്പല്‍ സെപ്തംബര്‍ 24 ന് വിഴിഞ്ഞത്തെത്തും. ഇതിനായി വിസില്‍ എം.ഡിയും സി.ഇ.ഒയും അടുത്ത മാസം ആദ്യം ചൈന സന്ദര്‍ശിക്കും. 2024 മെയ് മാസത്തോടെ എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കി തുറമുഖം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. തുറമുഖ നിര്‍മ്മാണത്തിന്റെ പ്രധാന ഘടകങ്ങളെല്ലാം സര്‍ക്കാര്‍ ലക്ഷ്യമിട്ട സമയത്ത് തന്നെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് ഇതിനകം ഉദ്ഘാടനം ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പദ്ധതി പ്രദേശത്ത് നടന്ന അവലോകന യോഗത്തില്‍ വിസില്‍ എ.ഡി ഡോ.അദീല അബ്ദുല്ല ഐ.എ.എസ്, സി.ഇ.ഒ ഡോ.ജയകുമാര്‍, വിഴിഞ്ഞം പോര്‍ട്ട് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഹെഡ് സുശീല്‍ നായര്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.റ്റി ജോയ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.പി അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Read also: രാത്രിയായാൽ അയാളെത്തും, വാതിലിൽ മുട്ടും, ചുവരിൽ കൈയ്യടയാളം പതിക്കും: ഉറക്കംകെടുത്തി 'നൈറ്റ്മാൻ'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്