ആനാട് നാഗച്ചേരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആറ് പേര്‍ അറസ്റ്റിലായി
തിരുവനന്തപുരം: ആനാട് നാഗച്ചേരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആറ് പേര്‍ അറസ്റ്റിലായി. കല്ലടക്കുന്ന് പാറയിൽ വീട്ടിൽ രവിയുടെ മകൻ രതീഷ്(40)നെയാണ് ശനിയാഴ്ച രാത്രി 9.30 ഓടെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.
ചുള്ളിമാനൂർ സ്വദേശി വിനീത് (38), ആനാട് സ്വദേശി മിഥുൻ (32), പനയമുട്ടം സ്വദേശി റിയാസ് (26), ആനാട് സ്വദേശി അതുൽരാജ് (25), പനവൂർ സ്വദേശികളായ നിസാമുദ്ധീൻ (35), കിരൺ (36) എന്നിവരെയാണ് നെടുമങ്ങാട് സിഐ എസ് സതീഷ്കുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുൻപ് ആനാട് ടർഫിൽ രതീഷും വിനീതും തമ്മിൽ ഉണ്ടായ തർക്കത്തിന്റെ പേരിൽ ഉള്ള വൈരാഗ്യമാണ് വിനീതും സുഹൃത്തുക്കളായ മറ്റ് അഞ്ച് പേരും ചേർന്ന് രതീഷിനെ കമ്പിപ്പാര കൊണ്ടും വടിവാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ രതീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി രതീഷിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കാറിൽ രക്ഷപ്പെട്ട് പുലർച്ചെ കന്യാകുമാരിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുക ആയിരുന്ന ഈ സംഘത്തെ ഫോൺ ട്രൈസ് ചെയ്താണ് നെടുമങ്ങാട് പൊലീസ് പിടി കൂടിയത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.
Read more: വയനാട്ടിലെ കാറപകടം മലയാറ്റൂര്‍ പോയി മടങ്ങവെ, മരിച്ചവരെ തിരിച്ചറിഞ്ഞു, അപകട ദൃശ്യം പുറത്തുവന്നു
അതേസമയം, പാലക്കാട് അട്ടപ്പാടി ഊരടം ഊരിലെ ആദിവാസി കുടുംബത്തെ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനും വനം വകുപ്പ് വാച്ചർമാരും മർദ്ദിച്ചതായി പരാതി ഉയര്‍ന്നു. കുറുമ്പ വിഭാഗത്തിൽ പെട്ട രാമനും ഭാര്യ മലരും പരുക്കുകളോടെ ആശുത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് കേസെടുക്കുമെന്ന് പുതൂർ പൊലീസ് അറിയിച്ചു.
തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് ഊരടം ആദിവാസി കോളനി. ഇവിടെ കഴിഞ്ഞ ദിവസം വൈകിട്ടാണ് തമിഴ്നാടിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും വനം വകുപ്പ് വാച്ചരും എത്തിയത്. പരിസരത്ത് എവിടെയാണ് കഞ്ചാവ് തോട്ടം എന്ന് അന്വേഷിച്ചാണ് എത്തിയത്. അറിയില്ലെന്ന് രാമനും ഭാര്യ മലരും മറുപടി നൽകി. ഇതോടെ ഇവരെ പൊതിരെ തല്ലിയെന്നാണ് പരാതി. മുള്ള് കമ്പി കൊണ്ട് കൈകൾ കൂട്ടി കെട്ടിയതായും പരാതിയുണ്ട്. മർദ്ദിക്കുമ്പോൾ പ്രദേശത്ത് മറ്റാരും ഇല്ലായിരുന്നു.
