ആറുപേരെ കടിച്ച പേപ്പട്ടിയെ പിടികൂടി നിരീക്ഷണത്തിലാക്കി; സംഭവം ചെങ്ങന്നൂരിൽ
ചെങ്ങന്നൂർ പാണ്ഡവൻ പാറ പ്രദേശത്ത് ആറ് പേരെ കടിച്ച പേപ്പട്ടിയെ പിടികൂടി നിരീക്ഷണത്തിലാക്കി. നഗരസഭ 22, 23 വാർഡുകൾഉൾപ്പെടെയുള്ളവരെയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പേപ്പട്ടി കടിച്ചത്.
മാന്നാർ: ചെങ്ങന്നൂർ പാണ്ഡവൻ പാറ പ്രദേശത്ത് ആറ് പേരെ കടിച്ച പേപ്പട്ടിയെ പിടികൂടി നിരീക്ഷണത്തിലാക്കി. നഗരസഭ 22, 23 വാർഡുകൾഉൾപ്പെടെയുള്ളവരെയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പേപ്പട്ടി കടിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ വീട്ടിൽ നിന്ന് പുറത്തോട്ടിറങ്ങിയ തിട്ടമേൽ ബിനു വില്ലായിൽ എസ് രാജം (54) മകൾ ജിനി രാജം (31) എന്നിവരെയാണ് പേപ്പട്ടി കടിച്ചത്.
ഗുരുതരമായി മുറിവേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ തിട്ടമേൽ മലക്കടവിൽ വീട്ടിൽ സരള (70) വഴി യാത്രക്കാരനായ എടത്വ സ്വദേശി ടോമി (50) എന്നിവർക്കും പട്ടിയുടെ കടിയേറ്റു. ഇവർ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച തിട്ടമേൽ വലിയ കുളത്തുംപാട്ട് അമ്മിണി (72) പുലിയൂർ പെരുമ്പരത്ത് രമേശ് എന്നിവരേയും പേപ്പട്ടി കടിച്ചിരുന്നു.
നഗരസഭാ കൗൺസിലർമാരായ കെ.ഷിബു രാജൻ, വിഎസ് സവിത എന്നിവർ ബന്ധപ്പെട്ടതനുസരിച്ച് ചേർത്തലയിൽ നിന്നെത്തിയ പ്രത്യേക സംഘം കല്ലുവരമ്പ് വൈസ് മെൻസ് ഹാൾ പരിസരത്തു നിന്ന് പട്ടിയെ പിടികൂടി നിരീക്ഷണത്തിലാക്കി.