ജോണ്‍ എന്ന അറുപതുകാരന്‍ ഏറെക്കാലമായി ഒറ്റയ്ക്ക് താമസിക്കുന്ന വീടാണിത്. ഒരു മാസമായി ജോണിനെ കുറിച്ച് വിവരമൊന്നും ഇല്ലെന്നറിഞ്ഞ് ബന്ധുക്കളെത്തി നടത്തിയ പരിശോധനയിലാണ് വീട്ട് പരിസരത്ത് നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. 

കൊല്ലം: പുനലൂരിനടുത്ത് വെഞ്ചേമ്പില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന അറുപതുകാരന്‍റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം വീട്ടുപറമ്പില്‍ നിന്ന് കണ്ടെത്തി. പുരയിടത്തിന്‍റെ പലഭാഗങ്ങളിലായി ചിതറിക്കിടന്ന നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം ശേഖരിച്ച പൊലീസ് ഇവ ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചു. ജോണ്‍ എന്ന അറുപതുകാരന്‍ ഏറെക്കാലമായി ഒറ്റയ്ക്ക് താമസിക്കുന്ന വീടാണിത്. ഒരു മാസമായി ജോണിനെ കുറിച്ച് വിവരമൊന്നും ഇല്ലെന്നറിഞ്ഞ് ബന്ധുക്കളെത്തി നടത്തിയ പരിശോധനയിലാണ് വീട്ട് പരിസരത്ത് നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. 

തലയോട്ടിയും, താടിയെല്ലും, കൈകാലുകളുടെ ഭാഗത്തെ അസ്ഥിയുമെല്ലാം പുരയിടത്തിന്‍റെ പല ഭാഗങ്ങളിലായി ചിതറിയ നിലയിലാണ് കണ്ടെത്തിയത്. ജോണ്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ജോണിന്‍റേതാണെന്ന അനുമാനമാണ് പൊലീസിന് ഉളളതെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാനാണ് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചത്. നായ ശല്യം രൂക്ഷമായ മേഖലയാണ് ഇവിടം. അതിനാല്‍ നായയുടെ ആക്രമണത്തെ തുടര്‍ന്നുളള മരണമോ അല്ലെങ്കില്‍ മരിച്ച ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ നായകള്‍ കടിച്ചു വലിച്ചതോ ആകാമെന്നും സംശയമുണ്ട്. കൊലപാതക സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊല്ലം റൂറല്‍ എസ്പിയുള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona