തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസിന്റെ നിർദ്ദേശാനുസരണം സംഘടിപ്പിച്ച സ്പെഷ്യൽ ഡ്രൈവ് പരിശോധനയിൽ പിടിയിലായത് നിരവധി പ്രതികൾ.

തൃശ്ശൂർ: തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസിന്റെ നിർദ്ദേശാനുസരണം സംഘടിപ്പിച്ച സ്പെഷ്യൽ ഡ്രൈവ് പരിശോധനയിൽ പിടിയിലായത് 17 പിടികിട്ടാപ്പുള്ളികളും 113 വാറണ്ട് പ്രതികളും. 4 മണിക്കൂർ സമയം നടന്ന പരിശോധനക്കൊടുവിലാണ് ഇവർ പിടിയിലായത്. 8 ​ഗുണ്ടകളെ കരുതൽ തടങ്കലിൽ എടുത്തു. 

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് സ്റ്റേഷൻ പരിധികളിലെ സാമൂഹ്യ വിരുദ്ധരുടേയും ഗുണ്ടകളുടേയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും പിടികിട്ടാപ്പുള്ളികളേയും വാറണ്ടു പ്രതികളേയും പിടികൂടുന്നതിനും ലഹരിവസ്തുക്കൾ കണ്ടുപിടിക്കുന്നതിനുമായിട്ടാണ് സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്. 20 പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതിന് 5 കേസുകളും നിയമ വിരുദ്ധമായി പുകയില ഉൽപ്പന്നങ്ങൾ വില്‍പ്പന നടത്തിയതിനും ഉപയോഗിച്ചതിനുമായി 7 കേസുകളും മദ്യപിച്ച് വാഹനമോടിച്ചതിന് 1 കേസ്സും രജിസ്റ്റര്‍ ചെയ്തു.