'10 പേര്‍ ഒരാഴ്ച്ച പണിയെടുത്ത് നിര്‍മാണം', പാറമേക്കാവിലമ്മയുടെ തെക്കോട്ടിറക്കം കളര്‍ഫുളാക്കാന്‍ 'വൃന്ദാവന കണ്ണനും'

തൃശൂര്‍: പാറമേക്കാവിലമ്മയുടെ തെക്കോട്ടിറക്കം കളര്‍ഫുളാക്കാന്‍ കൃഷ്ണന്റെ രൂപത്തില്‍ സ്‌പെഷല്‍ കോലങ്ങള്‍. ഓടക്കുഴലൂതി നില്‍ക്കുന്ന വൃന്ദാവനകണ്ണന്റെ ചേതോഹര രൂപമാണ് സ്‌പെഷൽ കോലങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഇതിനു മുകളില്‍ മള്‍ട്ടികളര്‍ എല്‍ ഇ ഡി. ചെറു കുടകളുമുണ്ട്. കുടമാറ്റ വേളയില്‍ ഏറ്റവും അവസാനം ഇതാണ് ആനപ്പുറമേറുക. ചെന്നൈയില്‍ നിന്നും കൊണ്ടുവന്ന സ്‌പെഷല്‍ എല്‍ ഇ ഡി. സ്ട്രിപ്പുകളാണ് കുടയുടെ മുകളില്‍ പിടിപ്പിക്കുന്നത്. 

സ്ട്രീം കളറിങ് ഇഫക്റ്റിലാണ് എല്‍ ഇ ഡി വിളക്കുകള്‍ കോലത്തിനു ചുറ്റും വര്‍ണം പൊഴിക്കുക. ചടുലവേഗത്തില്‍ വട്ടംകറങ്ങുമ്പോള്‍ കാണികള്‍ക്കു പുതിയ ദൃശ്യവിരുന്നാകും. വില്ലടം മഹാദേവ സേവാഭാരതിയും പനമുക്ക് തനിമ ആര്‍ട്‌സും ചേര്‍ന്നാണ് നിര്‍മാണം. സേവനപ്രവര്‍ത്തനങ്ങള്‍ പൂരവുമായി സംയോജിപ്പിക്കാനാണ് ഇവരുടെ പദ്ധതി. പ്രത്യേക ചായക്കൂട്ടുകളും ഇനാമലുമുപയോഗിച്ചാണ് കളറിങ്. ഇരുമ്പുചട്ടക്കൂടിലാണ് ഒരുക്കുന്നത്. ഒരുകോലത്തിന് ആറു കിലോഗ്രാം വരെ ഭാരംവരുന്ന നിര്‍മാണം അവസാനഘട്ടത്തിലാണ്. 

കോര്‍ഡിനേറ്റര്‍ സുമിത് കാരങ്കര, മുരളി കൊളങ്ങാട്ട്, വിഷ്ണു പനമുക്ക്, ആര്‍ടിസ്റ്റ് ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പണികള്‍. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷാണ് സമിതി രക്ഷാധികാരി. ആറുവര്‍ഷമായി എല്‍ ഇ ഡി. ലൈറ്റുകളുടെ നിര്‍മാണം കൈകാര്യം ചെയ്യുന്ന ശ്യാം ആണ് വിളക്കുകള്‍ എത്തിക്കുന്നത്. 10 പേര്‍ ഒരാഴ്ച്ച പണിയെടുത്താണ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്. വഴിവിളക്കുകള്‍ അണച്ചശേഷമാണ് സാധാരണ എല്‍ ഇ]ഡി] ഇനങ്ങള്‍ ആനപ്പുറമേറുക.

Read more: ആലപ്പുഴ ജില്ലയിൽ അഗ്നിശമനസേനയിൽ ആദ്യ ഫയർവുമൺ ആകാനുള്ള നിയോഗത്തിൽ ശ്രീന