കലോത്സവ ആരവത്തിന് ഒരുങ്ങി കോഴിക്കോട്, കടലോരത്ത് ഒരുങ്ങിയത് ഭീമൻ മണൽശില്പം
കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ വരവറിയിച്ച് കോഴിക്കോട് കടലോരത്ത് ഭീമൻ മണൽശില്പം ഒരുക്കി. കലോത്സവ പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് സൗത്ത് ബീച്ചിലാണ് കലാരൂപങ്ങളെ കോർത്തിണക്കിയ മനോഹരമായ മണൽ ശില്പം ഒരുക്കിയിട്ടുള്ളത്.
കലാകാരൻ ഗുരുകുലം ബാബുവും സംഘവുമാണ് മണൽശില്പം ഒരുക്കിയത്. ബിഇ എം ഗേൾസ് സ്കൂൾ ജെ ആർ സി അംഗങ്ങൾ, ഗവ. ടി ടി ഐ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും ഇതിൽ പങ്കാളികളായി. ചടങ്ങ് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കലോത്സവം ചെയർമാനും എം.എൽ.എയുമായ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
പബ്ലിസിറ്റി ചെയർമാൻ അഡ്വ. സച്ചിൻ ദേവ് എം എൽ എ, ജില്ലാ പഞ്ചായത്ത് അംഗം ദുൽഖിഫിൽ, പബ്ലിസിറ്റി കൺവീനർ പി എം മുഹമ്മദലി, ജോയിന്റ് കൺവീനർമാരായ ടി കെ എ ഹിബത്തുള്ള മാസ്റ്റർ, എൻ പി അസീസ്, പരീക്ഷാഭവൻ ജോയിന്റ് കമ്മീഷണർ ഗിരീഷ് ചോലയിൽ, ഡി ഡി ഇ മനോജ് കുമാർ, ജെ ആർ സി ജില്ലാ കോർഡിനേറ്റർ സിന്ധു സൈമൺ, എൻ പി എ കബീർ, ഡോ. ബിന്ദു, ഫിറോസ്, സൈനുദ്ദീൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ മുൻ കലോത്സവ വിജയി ഡോ. ശ്രീലക്ഷ്മി ഗാനം ആലപിച്ചു. കച്ചേരിക്കുന്ന് ജി.എൽ. പി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
Read more: പ്രതീക്ഷയോടെ പുതുവത്സര പുലരിക്കായി കോവളം തീരം; കര്‍ശന സുരക്ഷയൊരുക്കി പൊലീസ്
ജനുവരി 3 ന് രാവിലെ 8.30 ന് പൊതു വിദ്യാഭ്യാസ ഡയർക്ടർ പതാക ഉയർത്തും. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം 23 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11 നും മറ്റുള്ള ദിവസങ്ങളിൽ രാവിലെ ഒൻപത് മണിക്കുമായിരിക്കും മത്സരങ്ങൾ ആരംഭിക്കുക.കോടതി അപ്പീൽ വിധി ഇല്ലാതെ മൊത്തം 14000 പേർ കലോത്സവത്തിൽ പങ്കെടുക്കും.
