തിരുവനന്തപുരത്തെ സിഡ്‌കോയില്‍ വെച്ചായിരിക്കും പ്രതിമയുടെ പുനർനിര്‍മ്മാണം. പകുതി ചെലവ് വഹിക്കാമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.

തൃശൂര്‍: തൃശൂരിൽ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചുകയറി തകര്‍ന്ന ശക്തന്‍ തമ്പുരാന്റ പ്രതിമ രണ്ടു മാസത്തിനകം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു. പുനർനിര്‍മ്മാണത്തിന്റെ പകുതി ചെലവ് കെ.എസ്.ആര്‍.ടി.സി. വഹിക്കാമെന്ന് മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. പകുതി ചെലവ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്ന് മന്ത്രിയോടൊപ്പമുണ്ടായിരുന്ന പി. ബാലചന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു.

പ്രതിമ നിര്‍മ്മിച്ച ശില്‍പ്പി കുന്നുവിള എം. മുരളിയുടെ നേതൃത്വത്തിൽ തന്നെയാണ് പ്രതിമ പുനർനിര്‍മ്മിക്കുന്നത്. ശില്‍പ്പിയുടെ പ്രാവീണ്യവും മുന്‍പരിചയവും ശക്തന്‍ തമ്പുരാനെക്കുറിച്ചുള്ള അറിവുമാണ് കുന്നുവിള എം. മുരളി തന്നെ മതി പ്രതിമ പുനർനിര്‍മ്മിക്കാന്‍ എന്ന തീരുമാനത്തിൽ എത്തിച്ചത്. ശില്‍പ്പിയുടെ നേതൃത്വത്തില്‍ പ്രതിമ തിരുവനന്തപുരം പാപ്പനംകോടുള്ള സിഡ്‌കൊ വ്യവസായ പാര്‍ക്കിലേക്ക് മാറ്റുന്നതിനോടനുബന്ധിച്ചാണ് മന്ത്രി കെ രാജൻ, തൃശൂരിലെ ശക്തന്‍ സ്റ്റാന്‍ഡിലെ ശക്തന്‍ സ്‌ക്വയറില്‍ എത്തിയത്. കോര്‍പ്പറേഷന്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വര്‍ഗീസ് കണ്ടംകുളത്തിയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. തിരുവനന്തപുരത്തെ സിഡ്‌കോയില്‍ വെച്ചായിരിക്കും പ്രതിമയുടെ പുനർനിര്‍മ്മാണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം