കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബീഹാർ സ്വദേശിനി നൂർ നാസറിനെയാണ് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്.

പാലക്കാട്: കിടക്കയിൽ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് അഞ്ച് വയസ്സുകാരിക്ക് നേരെ ക്രൂരത. പാലക്കാട് കഞ്ചിക്കോട് രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബീഹാർ സ്വദേശിനി നൂർ നാസറിനെയാണ് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. കിടക്കയിൽ മൂത്രമൊഴിച്ചു എന്ന് ആരോപിച്ച് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളലേൽപ്പിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. കുട്ടി പഠിച്ചിരുന്ന അങ്കണവാടി അധ്യാപികയാണ് പൊള്ളലേറ്റ് സംഭവം കണ്ടെത്തിയത്. 

സംഭവത്തില്‍ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി കുട്ടിക്ക് നേരെ മുമ്പും ക്രൂരമായ ആക്രമണം നടത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. രണ്ടാനമ്മ നൂർ നാസർ 5 വയസ്സുകാരിയെ മുമ്പും പൊള്ളലേൽപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കുട്ടിയുടെ കൈയിലും കാലിലും പൊള്ളലേറ്റ പാടുകളുണ്ട്. രണ്ടാനമ്മയ്ക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കുട്ടിയുടെ അച്ഛൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആക്രമണം കുട്ടിയുടെ അച്ഛൻ അറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.