നിലമ്പൂര്‍ പോത്തുകല്ലില്‍ വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 10.18 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ചില്ലറ വില്‍പ്പനയ്ക്കായി മയക്കുമരുന്ന് പാക്കറ്റുകളിലാക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. പ്രതികളിലൊരാള്‍ക്ക് മുന്‍പും ലഹരിക്കടത്ത് കേസ് നിലവിലുണ്ട്.

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍ വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 10.18 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പൊലീസിന്റെയും ലഹരിവിരുദ്ധ സ്‌ക്വാഡിന്റെയും പിടിയിലായി. നിലമ്പൂര്‍ ചുങ്കത്തറ തച്ചങ്ങാട് സ്വദേശികളായ അജയ്, ഇയാളുടെ സുഹൃത്തും അയല്‍വാസിയുമായ ബിജോ വര്‍ഗീസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അജയിയുടെ അമ്മയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

പോലീസ് എത്തുമ്പോള്‍ ലഹരിമരുന്ന് ചെറിയ പാക്കറ്റുകളിലേക്ക് മാറ്റുന്ന തിരക്കിലായിരുന്നു പ്രതികള്‍. ഒരു പാക്കറ്റിന് 1000 രൂപ നിരക്കില്‍ ആവശ്യക്കാര്‍ക്ക് ചില്ലറ വില്‍പ്പന നടത്താനായിരുന്നു ഇരുവരുടെയും പദ്ധതി. മയക്കുമരുന്ന് അളന്നു തിട്ടപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഡിജിറ്റല്‍ ത്രാസും ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പിടിയിലായ അജയ് മുന്‍പും വന്‍തോതിലുള്ള ലഹരി കടത്ത് കേസില്‍ പ്രതിയാണ്. ഇയാളുടെ പേരില്‍ 16 കിലോ കഞ്ചാവ് കടത്തിയതിന് ആന്ധ്രപ്രദേശിലെ പഠേരു പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. പ്രതികള്‍ക്ക് മയക്കുമരുന്ന് എവിടെ നിന്നാണ് ലഭിച്ചതെന്നും മേഖലയില്‍ ആര്‍ക്കൊക്കെയാണ് വില്‍പ്പന നടത്തിയതെന്നും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. വരും ദിവസങ്ങളില്‍ പ്രദേശത്ത് പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.