നെഹ്റു ട്രോഫി വള്ളംകളിക്കിടെ കാണികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മൂന്നുപേർക്ക് കുത്തേറ്റു. സംഭവത്തിൽ നാലംഗ സംഘത്തെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വള്ളംകളി കണ്ടുമടങ്ങവെ പ്രതികളുടെ ദേഹത്ത് മറ്റൊരാൾ ഛർദിച്ചതിനെ തുടർന്നുള്ള വിരോധമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്കിടെ കാണികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മൂന്നുപേർക്ക് കുത്തേറ്റു. സംഭവത്തിൽ നാലംഗ സംഘത്തെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പുന്നമട പള്ളിച്ചിറ വീട്ടിൽ ആദർശ് (25), അവലൂക്കുന്ന് കണ്ടത്തിൽ വീട്ടിൽ നിഥിൻ (24), അവലൂക്കുന്ന് കളത്തിപ്പറമ്പിൽ വീട്ടിൽ വിഷ്ണു (26), പുന്നമട കണ്ണാട്ടുചിറ വീട്ടിൽ അഖിൽ രാജ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ പുന്നമട ഫിനിഷിങ് പോയിന്റിനും സ്റ്റാർട്ടിങ് പോയിന്റിനുമിടയിലായിരുന്നു സംഭവം.
വള്ളംകളി കണ്ടുമടങ്ങവെ പ്രതികളുടെ ദേഹത്ത് മറ്റൊരാൾ ഛർദിച്ചതിനെ തുടർന്നുള്ള വിരോധമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പരിക്കേറ്റവരെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലപ്പുഴ നോർത്ത് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദേവികയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


