വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് എത്തി സംശയമുള്ളവരെ ചോദ്യം ചെയ്യുകയും വിരലടയാളം ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തു.

തിരുവനന്തപുരം: മാറനല്ലൂരില്‍ വിവാഹ വീട്ടില്‍ നിന്ന് ഉത്രാട ദിനത്തില്‍ മോഷണം പോയ 17.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. പുന്നൂവൂരില്‍ ഗില്ലിന്‍ എന്നയാളുടെ വീട്ടിലാണ് വിവാഹത്തിനിടെ മോഷണം നടന്നത്. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തി തൊട്ടടുത്ത ഹാളില്‍ വിരുന്ന് സല്‍ക്കരം നടക്കുന്നതിനിടയിലാണ് വീട്ടില്‍ അഴിച്ച് വച്ചിരുന്ന സ്വര്‍ണം മോഷണം പോയത്. മാറനല്ലൂര്‍ പൂന്നാവൂര്‍ സ്വദേശി ഗിലിന്‍റെ വിവാഹത്തിന് ഭാര്യ ഹന്ന ധരിച്ചിരുന്ന വളയും മാലയും ഉള്‍പ്പെടെയുളള ആഭരണങ്ങളാണ് കാണാതായത്.

ഇക്കഴിഞ്ഞ 14ന് വൈകിട്ട് 07.00 മണിക്കും 09.35മണിയ്ക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതായി സംശയിക്കുന്നത്. വീടിൻ്റെ രണ്ടാം നിലയിലെ ബെഡ്റൂമിലെ കബോർഡിൽ സൂക്ഷിച്ചിരുന്ന 3 പവൻ തൂക്കം വരുന്ന നെക്ലെയ്സ്, 9 വള, മൂന്ന് മോതിരം ഉൾപ്പെടെ സ്വർണാഭരണമാണ് മോഷണം പോയിരുന്നത്. വിവാഹശേഷം വരനും വധുവും ബന്ധുവീട്ടില്‍ വിരുന്നിനു പോയ ശേഷം രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 30 പവന്‍ സ്വര്‍ണം വച്ചിരുന്ന ബാഗില്‍നിന്ന് 17.5 പവന്‍ ആണ് നഷ്ടപ്പെട്ടത്.

തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് എത്തി സംശയമുള്ളവരെ ചോദ്യം ചെയ്യുകയും വിരലടയാളം ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇന്നു രാവിലെ മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ പൊതിഞ്ഞ നിലയില്‍ ആരോ വീടിനു സമീപത്തെ വഴിയില്‍ ഉപേക്ഷിച്ചത്. പിടിക്കപ്പെടും എന്ന് ഉറപ്പായതോടെ സ്വര്‍ണം തിരികെ വെക്കുകകയായിരുന്നുവെന്നു മാറനല്ലൂര്‍ പൊലീസ് പറയുന്നു. പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കുമെന്നും പൊലീസ് അറിയിച്ചു.