ആലപ്പുഴ കായംകുളത്ത് തെരുവുനായയുടെ ആക്രമണത്തിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനും വയോധികയ്ക്കും പരിക്കേറ്റു. പത്തിയൂർ പഞ്ചായത്തിലെ പുല്ലുകുളങ്ങരയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

ആലപ്പുഴ കായംകുളത്ത് തെരുവുനായ ആക്രമണത്തിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനും വയോധികയ്ക്കും പരിക്ക്. കായംകുളം പത്തിയൂർ പഞ്ചായത്ത് പതിനേഴാം വാർഡിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. ശ്രീസധനത്തിൽ രാജമ്മ (65), ഇവരുടെ മൂന്നു മാസം പ്രായമുള്ള കൊച്ചുമകൻ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പത്തിയൂർ പഞ്ചായത്തിലെ പുല്ലുകുളങ്ങര പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പ്രദേശത്ത് നിരവധി പേർക്കാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുള്ളത്. വഴിനടക്കാൻ പോലും പറ്റാത്ത സാഹചര്യമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പ്രതിഷേധമുയർത്തുന്നുണ്ട്. മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് നേരെ വരെ ആക്രമണം ഉണ്ടായതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.