കോഴിക്കോട് തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷം, നൂറ്റലധികം കോഴികളെ കടിച്ചു കൊന്നു
വിനോദിന്റെ വീട്ടിൽ സ്ഥാപിച്ച കോഴിക്കൂട് പൊളിച്ചാണ് കോഴികളെ മുഴുവൻ കൊന്നൊടുക്കിയത്...
കോഴിക്കോട്: നൂറിലധികം കോഴികളെ കടിച്ചുകൊന്ന് തെരുവുനായ്ക്കൾ. ചാത്തമംഗലം പഞ്ചായത്തിലെ പുള്ളന്നൂർ ഒന്നാം വാർഡിലെ വെളുത്തേടത്ത് വിനോദിന്റെ വീട്ടിലാണ് സംഭവം. ഡ്രൈവറായിരുന്ന വിനോദ് വീട്ടിൽ ഉപജീവനത്തിനുവേണ്ടി 500 കോഴികളെ വളർത്തിയിരുന്നു. പല സമയങ്ങളിലായി ഇതേപോലുള്ള സംഭവങ്ങളും രോഗങ്ങളും കൊണ്ടും പ്രയാസങ്ങൾ കൊണ്ടും പിന്നീടത് നൂറിലേക്ക് ചുരുങ്ങി പോവുകയായിരുന്നു.
വിനോദിന്റെ വീട്ടിൽ സ്ഥാപിച്ച കോഴിക്കൂട് പൊളിച്ചാണ് കോഴികളെ മുഴുവൻ കൊന്നൊടുക്കിയത്. ഈ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം പലപ്പോഴായി അനുഭവപ്പെട്ടിട്ടുള്ളതായി വിനോദ് പറഞ്ഞു. വളർത്തുമൃഗങ്ങളെയും മറ്റും ആക്രമിക്കുന്ന പതിവ് ഇവിടെ സാധാരണയായിരിക്കയാണെന്നാണ് നാട്ടുകാർ പറയുന്നത്. വീട്ടുകാർ വളരെ ഭയത്തോടെയാണ് വീട്ടിലെ ചെറിയ കുട്ടികളെപ്പോലും പുറത്തിറക്കുന്നത്.
പകൽ സമയങ്ങളിൽ പോലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും ഇവർ പറഞ്ഞുന്നു. 25,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. റെയിൻബോ ഇനത്തിൽ പെട്ട മൂന്നര മാസം പ്രായമുള്ള കോഴി കുഞ്ഞുങ്ങളെയാണ് കൊന്നൊടുക്കിയത്. ആകെയുള്ള ചെറിയൊരു വരുമാനമാണ് ഇതോടെ വിനോദിനും കുടുംബത്തിൽ നഷ്ടമായിരിക്കുന്നത്.