തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും കുറുനരികളുടെയും ശല്യം കാരണം വിദ്യാർത്ഥികൾ വളരെ ഭയത്തോടെയാണ് ഇതുവഴി പോകുന്നത്. 

മാള:  തൃശ്ശൂർ മാള പഞ്ചായത്തിലെ ആറാം വാർഡില്‍ തെരുവിളക്കുകള്‍ കണ്ണടച്ചിട്ട് കാലമേറെയായി. നാട്ടുകാര്‍ കെഎസ്ഇബി ഓഫീസില്‍ പരാതിപ്പെട്ടെങ്കിലും പരിഹാരമായില്ല. ഒടുവില്‍ പ്രദേശവാസികള്‍ കെഎസ്ഇബിയുടെ ഇലക്ട്രിക്ക് പോസ്റ്റുകളില്‍ പന്തം കത്തിച്ച് പ്രതിഷേധിച്ചു. പഴൂക്കര കോട്ടുപ്പാടം കനാൽ ബണ്ട് റോഡിലാണ് തെരുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇലക്ട്രിക് പോസ്റ്റുകളിൽ പന്തം കെട്ടിവച്ച് കത്തിച്ച് പ്രതിഷേധിച്ചത്. 

പ്രദേശത്തെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന മിന്നു മരിയയും, കുട്ടികളും രക്ഷിതാക്കളും ചേർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സമീപവാസികളായ കുട്ടികളാണ് ഇവിടെ ട്യൂഷന് വരുന്നത്. സ്കൂളില്‍ വിട്ട് വരുന്ന കുട്ടികള്‍ ഏഴ് ഏഴരയോടെയാണ് ട്യൂഷന്‍ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്നത്. ഈ സമയം വഴികളില്‍ ഇരുട്ട് വീണ് കഴിയും. ഇഴ ജന്തുക്കള്‍ ഏറെയുള്ള പ്രദേശത്ത് തെരുവ് വിളക്കുകള്‍ ഇല്ലാത്തത് ഏറെ ദുരിതം സൃഷ്ടിക്കുന്നു. സാമൂഹ്യ പ്രവർത്തകനായ ജോയ് മാതിരപ്പിള്ളി പ്രതിഷേധത്തിന് നേതൃത്വം നൽകി. 

രണ്ട് വർഷമായി ഈ പ്രദേശത്ത് തെരുവ് വിളക്കുകൾ കത്താറില്ല. ട്യൂഷന് വരുന്ന കുട്ടികൾക്ക് വളരെയധികം ബുദ്ധിമുട്ടിയാണ് ഇവിടെ എത്തുന്നത്. തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും കുറുനരികളുടെയും ശല്യം കാരണം വിദ്യാർത്ഥികൾ വളരെ ഭയത്തോടെയാണ് ഇതുവഴി പോകുന്നത്. വിദ്യാർത്ഥികളുടെ മാതാപിതാക്കളും ആശങ്കയിലാണ്. പഞ്ചായത്ത് അധികൃതരോടും മെമ്പർമാരോടും പലതവണ ആവശ്യപ്പെട്ടിട്ടും ഇതുവരെയും തെരുവ് വിളക്കുകൾ കത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയോ നിലവിൽ പ്രവർത്തിച്ചിരുന്ന വിളക്കുകൾ പ്രവർത്തനക്ഷമമാക്കുകയോ ചെയ്തിട്ടില്ല. ഇവിടെ നിലവിൽ നാല് പോസ്റ്റുകളിൽ തെരുവു വിളക്കുകൾ ഉണ്ടെങ്കിലും അതൊന്നും തന്നെ പ്രവർത്തിക്കുന്നില്ല. ബാക്കിയുള്ള 6 പോസ്റ്റുകളിലേക്ക് തെരുവിളക്കിനുള്ള കണക്ഷൻ കൊടുത്തിട്ടുണ്ടെങ്കിലും ഇതുവരെയും ഒന്നും ആയിട്ടില്ല. മാള പഞ്ചായത്തിൽ പലയിടത്തും തെരുവ് വിളക്കുകൾ കത്താറില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു