'അവനിപ്പോ ജീവനോടെ ഉണ്ടോയെന്നു പോലും സംശയമാണ്'; അരിക്കൊമ്പന് വേണ്ടി പുതിയ ആവശ്യവുമായി മൃഗസ്നേഹികളുടെ ധര്‍ണ
അവിടെ ഇറക്കിവിട്ടപ്പോൾ ഉള്ള ചിത്രങ്ങൾ പുറത്ത് വന്നതല്ലാതെ പിന്നീട് അരിക്കൊമ്പനെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്ന് സമരക്കാരിലൊരാൾ പറയുന്നു.

ഇടുക്കി: അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി കളക്ടറേറ്റിന് മുന്നിൽ ധർണ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അരിക്കൊമ്പൻ സ്നേഹികളാണ് സമരം നടത്തുന്നത്. അരിക്കൊമ്പന്റെ ആവാസ വ്യവസ്ഥയിലേക്ക് തന്നെ തിരികെയെത്തിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. അരിക്കൊമ്പന്റെ ആരാധകർക്കൊപ്പം വിവിധ സംഘടനകളും സമരത്തിന് എത്തിച്ചേർന്നിരുന്നു. അവിടെ ഇറക്കിവിട്ടപ്പോൾ ഉള്ള ചിത്രങ്ങൾ പുറത്ത് വന്നതല്ലാതെ പിന്നീട് അരിക്കൊമ്പനെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്ന് സമരക്കാരിലൊരാൾ പറയുന്നു.
അരിക്കൊമ്പൻ ജീവനോടെ ഉണ്ടോ എന്ന് പോലും സംശയമാണെന്നും ഇവർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അരിക്കൊമ്പനെ എന്തിനാണ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയതെന്നും ഇവർ ചോദിക്കുന്നു.കഴിഞ്ഞ ഏപ്രിൽ 29നാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിലേക്ക് കൊണ്ടുപോകുന്നത്. പിന്നീട് അവിടെ നിന്നും മാറ്റി. അപ്പര്‍ കോതയാറിലാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത്. അരിക്കൊമ്പൻ സേഫാണെന്ന് തമിഴ്നാട് വനംവകുപ്പ് ഉറപ്പ് നൽകുന്നുണ്ട്.
അരിക്കൊമ്പന് വേണ്ടി പുതിയ ആവശ്യമുന്നയിച്ച് മൃഗസ്നേഹികൾ