അമിതവേഗത്തിലെത്തിയ കെഎസ്ആര്‍ടിസി മിന്നല്‍ ബസ് കാറുമായി കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു
- അമിതവേഗത്തിലെത്തിയ കെഎസ്ആര്‍ടിസി മിന്നല്‍ ബസ് കാറിലിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.
- കാര്‍ യാത്രക്കാരായ മൂന്നു പേര്‍ക്ക് പരിക്കേറ്റു.
ഹരിപ്പാട്: ദേശീയ പാതയിൽ ബസും കാറും കൂട്ടിച്ച് വിദ്യാർത്ഥിനി മരിച്ചു. അമിതവേഗത്തിൽ വന്ന കെഎസ്ആർടിസി മിന്നൽ ഡീലക്സ് ബസ് കാറുമായി കൂട്ടിയിടിച്ച് കാറിൽ സഞ്ചരിച്ച വിദ്യാത്ഥിനിയാണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കരുനാഗപ്പള്ളി ഇടക്കുളങ്ങര മണ്ണേൽ നജീബിന്റെ മകളും കളമശേരി എസ് സിഎംഎസ് കോളേജ് ബികോം അവസാനവർഷ വിദ്യാത്ഥിനിയുമായ ഫാത്തിമയാണ് (20) സംഭവസ്ഥലത്ത് തന്നെ മരിച്ചത്.
കാറിൽ ഒപ്പം സഞ്ചരിച്ച യുവതിയുടെ പിതാവ് നജീബ്( 52 ), സഹോദരൻ മുഹമ്മദാലി (23), മാതാവ് സുജ (45) എന്നിവർക്കാണ് പരിക്കേറ്റത്. മുഹമ്മദാലിയുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര ജംഗ്ഷന് തെക്കു ഭാഗത്ത് തിങ്കളാഴ്ച രാത്രി 11-30 ഓടെയാണ് അപകടം. കുടുംബ വീട്ടിൽ നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നജീബിന്റെ രോഗപരിശോധനക്ക് ഭാര്യ സുജയും മകൻ മുഹമ്മദാലിയും കൂടി കാറിൽ പോയതാണ്. തിരിച്ചുവരുമ്പോഴായിരുന്നു അപകടം.
മരിച്ച ഫാത്തിമ കോളേജിൽ താമസിച്ച് പഠിക്കുകയായിരുന്നു. നജീവും മറ്റുള്ളവരും ഫാത്തിമയെ സന്ദർശിച്ച ശേഷം മടക്കയാത്രയിൽ താനും വരുന്നെന്ന് പറഞ്ഞ് ഫാത്തിമയും കാറിൽ കയറിയതാണ്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോടിന് പുറപ്പെട്ട കെഎസ്ആർടിസി ബസ് അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസ് തെറ്റായ
ദിശയിലേക്ക് വന്ന് കാറിൽ ഇടിക്കുകയായിരുന്നു. തൽക്ഷണം മരിച്ച ഫാത്തിമയെ ഹരിപ്പാട് ഗവ ആശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിക്കുകയും പരിക്കേറ്റവരെ എറണാകുളം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.