ഒരു വിദ്യാർഥിയിൽ നിന്നും രണ്ടര ലക്ഷം രൂപ ഫീസായി പിരിച്ചെടുത്ത ശേഷം ഡ്യൂപ്ലിക്കേറ്റ് പ്രോഗ്രാമിൽ ചേർത്ത് ബംഗളൂരുവിലെ കമ്പനിയായ ന്യൂജനറേഷൻ ജോബ്‌സിനേയും വിദ്യാർഥികളെയും ഒരു പോലെ വഞ്ചിച്ചതായാണ് പരാതി.
മലപ്പുറം: ബെംഗളൂരുവിലെ ന്യൂജനറേഷൻ ജോബ്‌സ് കമ്പനിയുടെ പേരിൽ വ്യാജ കോഴ്‌സ് നടത്തി വിദ്യാർഥികളിൽ നിന്നും ഒന്നരക്കോടി തട്ടിയെന്ന പരാതിയിൽ പെരിന്തൽമണ്ണ പൊലീസ് കേസസെടുത്തു. തൊടുപുഴ പൂരപ്പുഴ കണിഞ്ഞി മുണ്ടിയാനിക്കൽ എബിൻ മാത്യുവിന്റെ പരാതിയിലാണ് കേസ്. പെരിന്തൽമണ്ണ സ്വദേശികളായ കുന്നപ്പള്ളി കാവുംപുറത്ത് വിജിത് (30), അഖിൽ (30), എറണാകുളം ചൊവ്വര പള്ളത്തുകടവിൽ അബ്ദുൽ കരിം എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്. ഐബിൻ മാത്യു മുഖ്യമന്ത്രിക്കു നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
ന്യൂജനറേഷൻ ജോബ്‌സ് 2018 മുതൽ മെഡിക്കൽ സ്‌ക്രൈബിങ് രംഗത്ത് കോഴ്‌സ് നടത്തി ചുരുങ്ങിയ കാലയളവിൽ ജോലി ഉറപ്പാക്കാൻ സഹായകമായ സി.പി.എം.എ കോഴ്‌സ് നടത്തി വരുന്നുണ്ട്. കമ്പനിയുടെ ഫ്രാഞ്ചൈസിയായ ലുമിനിസ് എന്ന സ്ഥാപനത്തിന് പെരിന്തൽമണ്ണ ഉൾപ്പെടെ കേരളത്തിൽ ഏഴോളം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 2023 വരെ കമ്പനിയുടെ ഡയറക്ടർ ആിരുന്ന എം.എസ്.അഖിൽ അമിത ലാഭം ലക്ഷ്യം വെച്ച് സി.പി.എം.എസ് എന്ന ഒറിജിനൽ പ്രോഗ്രാമിനു പകരം സി.പി.എം.എസ് എന്ന വ്യാജ പ്രോഗ്രാം നിർമിച്ച് കബളിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഒറിജിനൽ പ്രോഗ്രാമിലേക്ക് അഡ്മിഷൻ നൽകാം എന്ന് പരസ്യം ചെയ്ത് വിദ്യാർഥികളെ വ്യാജമായി ഉണ്ടാക്കായി സ്വന്തം പ്രോഗ്രാമിൽ ചേർത്ത് പണം തട്ടിയെന്നാണ് ആക്ഷേപം.
ഒരു വിദ്യാർഥിയിൽ നിന്നും രണ്ടര ലക്ഷം രൂപ ഫീസായി പിരിച്ചെടുത്ത ശേഷം ഡ്യൂപ്ലിക്കേറ്റ് പ്രോഗ്രാമിൽ ചേർത്ത് ബംഗളൂരുവിലെ കമ്പനിയായ ന്യൂജനറേഷൻ ജോബ്‌സിനേയും വിദ്യാർഥികളെയും ഒരു പോലെ വഞ്ചിച്ചതായാണ് പരാതി. 2000 വിദ്യാർഥികളെ കബളിപ്പിച്ച് ഒന്നര കോടിയോളം പ്രതികൾ തട്ടിയെടുത്തെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഡ്യൂപ്ലിക്കേറ്റ് പ്രോഗ്രാം പഠിക്കുന്ന വിദ്യാർഥികൾക്ക് അഖിലിന്‍റെ തന്നെ ഡയറക്ടർഷിപ്പിൽ ബംഗളൂരുവിൽ പുതുതായി രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനിയാണ് ഡിപ്ലോമ നൽകുന്നതെന്നും ഹർജിക്കാരൻ ആരോപിച്ചു. സംഭവത്തിൽ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പെരിന്തൽമണ്ണ പൊലീസ് വ്യക്തമാക്കി.
