'സ്വയം അച്ചടിച്ച പുസ്തകങ്ങള്‍, ലക്ഷ്യം നിര്‍ധന രോഗികളെ സഹായിക്കല്‍'; പുസ്തകവണ്ടി യാത്രയുമായി കവി
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പുസ്തക വില്‍പ്പന യാത്രയ്ക്കാണ് തുടക്കം കുറിച്ചതെന്ന് സുധീർ.

കായംകുളം: നിര്‍ധനരായ രോഗികളെ സഹായിക്കാനായി സ്വയം അച്ചടിച്ചിറക്കിയ പുസ്തകവുമായി കവിയായ സുധീര്‍ കട്ടച്ചിറയുടെ പുസ്തകവണ്ടി യാത്ര. തന്റെ 'പത്തേമാരി' എന്ന 51 കവിതകളുടെ സമാഹാരവുമായാണ് സുധീര്‍ സ്‌കൂട്ടറില്‍ യാത്ര ആരംഭിച്ചത്. പുതുപ്പള്ളി രാഘവന്റെ ശവകുടീരത്തിന് സമീപം കുടുംബാംഗമായ കെബി രാജന് ആദ്യ വില്‍പ്പന നടത്തിയാണ് സുധീര്‍ യാത്ര ആരംഭിച്ചത്.
ആദ്യഘട്ടത്തില്‍ നഗരങ്ങളിലാണ് വില്‍പ്പന. പിന്നീട് ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാനാണ് തീരുമാനമെന്ന് സുധീര്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും പുസ്തകം എത്തിക്കുവാനുള്ള ശ്രമത്തിലാണ്. നേരിട്ട് നല്‍കുമ്പോള്‍ നൂറ് രൂപയാണ് വിലയെങ്കിലും വായനയില്‍ താല്പര്യമുള്ള സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് സൗജന്യമായി പുസ്തകം നല്‍കുമെന്ന് സുധീര്‍ പറഞ്ഞു. പുസ്തകം വിറ്റ് കിട്ടുന്ന ലാഭത്തിലെ ഒരു വിഹിതം നിര്‍ധനരായരോഗികള്‍ക്ക് മരുന്ന് വാങ്ങാനായി നല്‍കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പുസ്തക വില്‍പ്പന യാത്രയ്ക്കാണ് തുടക്കം കുറിച്ചത്. മാങ്കോസ്റ്റിന്‍ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പ്, കൂടുതല്‍ സൗകര്യങ്ങള്‍; പ്രതാപം വീണ്ടെടുക്കാന്‍ തിരുവനന്തപുരം വിമാനത്താവളം
തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടും കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ഓഗസ്റ്റ് മാസത്തില്‍ 3.73 ലക്ഷം പേരാണ് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യാത്രക്കാരുടെ എണ്ണം 2.95 ലക്ഷം ആയിരുന്നു. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 26 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതിദിനം ശരാശരി 12,000ലേറെ പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. പ്രതിദിനം വന്നുപോകുന്ന വിമാനങ്ങള്‍ എണ്‍പതിലേറെ. കഴിഞ്ഞ മാസം ആകെ 2416 വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്. ആകെ യാത്രക്കാരില്‍ 1.97 ലക്ഷം പേര്‍ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കാണ് യാത്ര ചെയ്തത്. വിദേശത്തേക്ക് പറന്നത് 1.75 ലക്ഷം പേര്‍. ആഴ്ചയില്‍ ശരാശരി 126 സര്‍വീസുകളാണ് നിലവില്‍ വിദേശ രാജ്യങ്ങളിലേക്കുള്ളത്. ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം 154 ആണ്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് സര്‍വീസുകളുടെ എണ്ണം കൂടിയതോടെ നിരക്ക് കുറയുകയും വിദേശത്തേക്കുള്ള കണക്ടിവിറ്റി വര്‍ധിക്കുകയും ചെയ്തു. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചു കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.