കര്‍ണാടകയില്‍ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍ 64 ഇ 3401 നമ്പര്‍ ഇന്നോവ കാര്‍ നിര്‍ത്തിച്ച് പരിശോധിച്ചപ്പോഴാണ് സ്റ്റിയറിങ്ങിനടിയില്‍ ഒളിപ്പിച്ച എം.ഡി.എം.എ കണ്ടെടുത്തത്.

സുല്‍ത്താന്‍ബത്തേരി:മുത്തങ്ങയില്‍ കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 28.95 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായ സംഭവത്തില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പറമ്പില്‍പീടിക കൊങ്കചേരി വീട്ടില്‍ പി. സജില്‍ കരീം(31)മിനെയാണ് കഴിഞ്ഞ ദിവസം കൊങ്കഞ്ചേരിയില്‍ വെച്ച് ബത്തേരി പോലീസ് പിടികൂടിയത്. എം.ഡി.എം.എ വാങ്ങുന്നതിനായി പണം നല്‍കി കഴിഞ്ഞ ദിവസം പിടിയിലായ യുവാവിനെ ബാംഗ്ലൂരിലേക്ക് അയച്ചത് സജില്‍ കരീമായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ മുത്തങ്ങ ചെക്ക്പോസ്റ്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് 28.95 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട്, തിരുവമ്പാടി, എലഞ്ഞിക്കല്‍ കവുങ്ങിന്‍തൊടി വീട്ടില്‍ കെ.എ നവാസി(32)നെ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. കര്‍ണാടകയില്‍ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍ 64 ഇ 3401 നമ്പര്‍ ഇന്നോവ കാര്‍ നിര്‍ത്തിച്ച് പരിശോധിച്ചപ്പോഴാണ് സ്റ്റിയറിങ്ങിനടിയില്‍ ഒളിപ്പിച്ച എം.ഡി.എം.എ കണ്ടെടുത്തത്.

യുവാവിനെ അറസ്റ്റ് ചെയ്യുകയും, പിന്നാലെ വാഹനവും പൊലീസ് പിടിച്ചെടുത്തിരുന്നു. ആദ്യം പിടിയിലായ യുവാവിനെ വിശദമായി ചോദ്യം ചെയ്ത പൊലീസ് ആര്‍ക്കുവേണ്ടിയാണ് മയക്കുമരുന്ന് കടത്തുന്നത് എന്ന കാര്യവും അന്വേഷിച്ചിരുന്നു. ഇതോടെയാണ് പിടിയിലായ നവാസ് മലപ്പുറം സ്വദേശിയായ സജില്‍ കരീമിന്റെ കാര്യം പറഞ്ഞത്. തുടര്‍ന്ന് ആസൂത്രിതമായ നീക്കത്തിലൂടെ ബത്തേരി പൊലീസ് കൊങ്കഞ്ചേരിയില്‍ എത്തി പ്രതിയെ പിടികൂടുകയായിരുന്നു.