Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ ആശുപത്രികളുടെ മുഖം മാറുന്നു; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിപുലീകരിച്ച മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്

മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം 29-ാം തീയതി വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ദേവസ്വം ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും

super speciality block in trivandrum medical college
Author
Thiruvananthapuram, First Published Nov 27, 2018, 1:54 PM IST

തിരുവനന്തപുരം: കേരളത്തിന് തന്നെ അഭിമാനിക്കാവുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് (എം.എസ്.ബി.) തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവര്‍ത്തനസജ്ജമായി. ഇതാദ്യമായാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഇത്ര വിപുലമായി സജ്ജീകരിച്ചിരിക്കുന്നത്. വിവിധതരം തീവ്ര പരിചരണ വിഭാഗമായതിനാല്‍ ഉപകരണങ്ങള്‍ വിന്യസിച്ച് മതിയായ ട്രയല്‍ റണ്ണിന് ശേഷമാണ് ഉദ്ഘാടനം നടത്തുന്നത്. 

മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം 29-ാം തീയതി വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ദേവസ്വം ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.

മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് പ്രവര്‍ത്തന സജ്ജമായതോടെ മറ്റേതൊരു വന്‍കിട സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ മികച്ച സേവനം ഈ ബ്ലോക്കില്‍ ലഭിക്കുന്നതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ ബ്ലോക്കിന് ആവശ്യമായ ജീവനക്കാരെ പുനര്‍വിന്യസിച്ചിട്ടുണ്ട്. കൂടാതെ ജീവനക്കാരെ പുതുതായി നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലുമാണ്. ലോകോത്തര നിലവാരത്തിലുള്ള ഉന്നത ചികിത്സാ സൗകര്യങ്ങള്‍ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് കെട്ടിടം മാത്രമാണ് പൂര്‍ത്തിയാക്കിയിരുന്നത്. കെട്ടിടത്തിന്റേതുള്‍പ്പെടെ സാങ്കേതിക അനുമതികളോ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങളോ അന്ന് സജ്ജമാക്കിയിരുന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സാങ്കേതിക അനുമതി നേടിയെടുക്കുകയും 6 കോടി രൂപ ചെലവഴിച്ച് ഉപകരണങ്ങള്‍ വാങ്ങി ലോകോത്തര മള്‍ട്ടി സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. 

വിവിധ സ്‌പെഷ്യാലിറ്റികളുടെ തീവ്രപരിചരണ വിഭാഗങ്ങളാണ് പ്രധാനമായും ഈ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ സമന്വയിപ്പിച്ചിരിക്കുന്നത്. വെന്റിലേറ്റര്‍ സംവിധാനമുള്ള 102 ഐ.സി.യു. കിടക്കകളും 44 ഹൈകെയര്‍ കിടക്കകളും ഉള്‍പ്പെടെ 146 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. വിപുലീകരിച്ച ആധുനിക മോര്‍ച്ചറി, വയോജനങ്ങളുടെ സമ്പൂര്‍ണ ചികിത്സയ്ക്കായുള്ള ജെറിയാട്രിക് വിഭാഗം, സര്‍ജറി-ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ പോളിട്രോമ വിഭാഗം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് തീവ്ര പരിചരണം നല്‍കാനായുള്ള കാര്‍ഡിയാക് ഐ.സി.യു., ഹൃദയം, ശ്വാസകോശം എന്നിവ സംബന്ധമായ ഓപ്പറേഷന്‍ നടത്തുന്നതിനുള്ള കാര്‍ഡിയോ തൊറാസിക് ഓപ്പറേഷന്‍ തീയറ്റര്‍-ഐ.സി.യു. എന്നിവയാണ് ഈ 7 നില മന്ദിരത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. 

സവിശേഷതകള്‍

പാര്‍ക്കിംഗും അനുബന്ധ സൗകര്യങ്ങളും

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിംഗ് ഏരിയ, ഇലക്ട്രിക്കല്‍ സ്റ്റേഷന്‍, പമ്പിംഗ് റൂം, മെയിന്റനന്‍സ് റൂം, ഓക്‌സിജന്‍ പ്ലാന്റ് കൂട്ടിരുപ്പുകാര്‍ക്കുള്ള ഡൈനിംഗ് റൂം എന്നിവയാണ് തറനിരപ്പിന് താഴെയുള്ള ജി-2ല്‍ ഒരുക്കിയിരിക്കുന്നത്.

ആധുനിക മോര്‍ച്ചറി

ആധുനിക രീതിയിലുള്ള മോര്‍ച്ചറി സംവിധാനമാണ് ജി-1ന്റെ ഏറ്റവും വലിയ സവിശേഷത. 48 മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള ഫ്രീസര്‍ സംവിധാനം ഈ മോര്‍ച്ചറിയിലുണ്ട്. ഒരേ സമയം 3 പോസ്റ്റുമോര്‍ട്ടങ്ങള്‍ ചെയ്യാനുള്ള സംവിധാനം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ പഴക്കം ചെന്നതും ജീര്‍ണിച്ചതുമായ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി പ്രത്യേക ടേബിളും ഒരുക്കിയിട്ടുണ്ട്. കാലപ്പഴക്കം ചെന്ന മൃതദേഹത്തിന്റെ ദുര്‍ഗന്ധം പോസ്റ്റുമോര്‍ട്ടം റൂമില്‍ തങ്ങിനില്‍ക്കാത്ത വിധത്തിലുള്ള പ്രത്യേക സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്‍ക്വസ്റ്റ് തയ്യാറാക്കാനുള്ള ഇന്‍ക്വസ്റ്റ് റൂം, വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുനുള്ള ക്ലാസ് റൂം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

റീജിയണല്‍ ജെറിയാട്രിക്‌സ് സെന്റര്‍

ആശുപത്രികള്‍ വയോജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് റീജിയണല്‍ ജെറിയാട്രിക്‌സ് സെന്റര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ സജ്ജമാക്കിയത്. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായിട്ടാണ് വയോജനങ്ങളുടെ സമ്പൂര്‍ണ ചികിത്സയ്ക്കായി പ്രത്യേക വിഭാഗം ഒരുക്കിയിരിക്കുന്നത്. ഇതൊരു മാതൃകാ കേന്ദ്രമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. 60 വയസ് കഴിഞ്ഞ സ്ത്രീപുരുഷന്മാര്‍ക്കായി 16 ഹൈ ടെക് കിടക്കകള്‍ വീതമുള്ള 2 വാര്‍ഡുകളാണുള്ളത്. ജെറിയാട്രിക് വിഭാഗത്തില്‍ പി.ജി. കോഴ്‌സും ആരംഭിക്കുന്നതാണ്. ഈ വിഭാഗത്തില്‍ ഒ.പി.യ്ക്കും കിടത്തി ചികിത്സയ്ക്കും സംസ്ഥാനത്ത് ആദ്യമായാണ് വിപുലമായ സൗകര്യം ഒരുക്കിയിരിക്കുന്നത്. വയോജനങ്ങളുടെ ചികിത്സയും പരിചരണവും വിപുലമാക്കുന്നതിന്റെ ഭാഗമായി വയോജന പരിചരണത്തിലേര്‍പ്പെടുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫിസിയോ തെറാപ്പിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രം കൂടിയാണിത്.

പോളിട്രോമ വിഭാഗം: സര്‍ജറി, ന്യൂറോ സര്‍ജറി ഐ.സി.യു

അപകടങ്ങളിലൂടെ വിവിധ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കി ജീവിതത്തിലേക്ക് തിരികെകൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് പോളിട്രോമ വിഭാഗം സജ്ജമാക്കിയിട്ടുള്ളത്. സര്‍ജറി, ന്യൂറോ സര്‍ജറി വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പ്രോളിട്രോമ വിഭാഗം ഏകോപിപ്പിച്ചിരിക്കുന്നത്. തലയ്ക്ക് ക്ഷതം ഏറ്റവരെ ചികിത്സിക്കാനുള്ള ന്യൂറോ ഐ.സി.യു.വില്‍ 18 കിടക്കകളും സര്‍ജറി ഐ.സി.യുവില്‍ 18 കിടക്കകളുമാണ് ലോകോത്തര നിലവാരത്തില്‍ സജ്ജമാക്കിയിട്ടുള്ളത്.

മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു

വിവിധ രോഗങ്ങള്‍ക്കും അപകടങ്ങള്‍ക്കുമായി പ്രത്യേകം സജ്ജമാക്കിയതാണ് രണ്ടാം നിലയിലെ അനസ്തീഷ്യ വിഭാഗത്തിന്റെ മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു. പഞ്ചനക്ഷത്ര ആശുപത്രികളില്‍ പോലും ലഭ്യമല്ലാത്ത സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അപകടങ്ങള്‍, മാരകമായ അസുഖങ്ങള്‍, പകര്‍ച്ചപ്പനി, വലിയ ഓപ്പറേഷനുകള്‍ എന്നീ പലതരത്തിലുള്ള കാരണങ്ങള്‍ കൊണ്ട് വിവിധ അവയവങ്ങളുടെ പ്രവര്‍ത്തന ക്ഷമത കുറഞ്ഞ രോഗികള്‍ക്ക് തീവ്ര പരിചരണം നല്‍കാനുദ്ദേശിച്ചു കൊണ്ടുള്ളതാണിത്. നിലവിലുള്ള ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റ് വിപുലീകരിച്ചാണ് മള്‍ട്ടി ഡിസിപ്ലിനറി യൂണിറ്റിന് രൂപം നല്‍കിയിരിക്കുന്നത്. 24 കിടക്കകളുള്ളതാണ് ഈ ഐ.സി.യു. ഇതില്‍ 12 കിടക്കകള്‍ അതീവ ഗുരുതരമായ രോഗികള്‍ക്കു വേണ്ടിയും 12 കിടക്കകള്‍ അപകടനില തരണം ചെയ്ത രോഗികള്‍ക്ക് വേണ്ടിയുമുള്ളതുമാണ്. 

കാര്‍ഡിയോളജി

ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് തീവ്ര പരിചരണം നല്‍കാനായാണ് കാര്‍ഡിയോളജി വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. കാത്ത് ലാബ്, എക്കോ ലാബ്, 18 കിടക്കകളുള്ള ഐ.സി.യു എന്നിവയാണ് ഇവിടെയുള്ളത്. 51,000 ലധികം രോഗികള്‍ക്ക് ആന്‍ജിയോഗ്രാം, ആന്‍ജിയോ പ്ലാസ്റ്റി എന്നിവ ചെയ്ത് ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചതാണ് മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം. വിപുലമായ സംവിധാനങ്ങള്‍ സജ്ജമാകുന്നതോടെ കാര്‍ഡിയോളജി വിഭാഗത്തിലും രോഗികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ലഭിക്കും.

കാര്‍ഡിയോ തൊറാസിക് സര്‍ജറി

ഹൃദയം, ശ്വാസകോശം എന്നിവ സംബന്ധമായ രോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയകള്‍ നടത്തുന്നതിനുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള രണ്ട് ഓപ്പറേഷന്‍ തീയറ്ററുകള്‍ നാലാം നിലയില്‍ ഒരുക്കിയിരിക്കുന്നു. മൂലകളില്ലാത്ത ശസ്ത്രക്രിയ മുറികള്‍ അഥവാ മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. എല്ലായിപ്പോഴും അണുവിമുക്തമാകാനായാണ് നൂതന സാങ്കേതിക വിദ്യയോടെ മോഡ്യുലാര്‍ ഓപറേഷന്‍ തീയറ്റര്‍ സജ്ജമാക്കിയിരിക്കുന്നത്. ലൈറ്റുകള്‍ ആവശ്യാനുസരണം ഏത് രീതിയിലും തിരിക്കാന്‍ കഴിയുന്ന ഹാങ്ങിംഗ് പെന്റന്റ് മറ്റൊരു പ്രത്യേകതയാണ്. 18 കിടക്കകളുള്ള പ്രത്യേക തീവ്ര പരിചരണ വിഭാഗവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios