വിദ്യാർത്ഥിനിയുടെ പരാതിക്ക് ഉടനടി പരിഹാരം; ജലവിതരണത്തിന് 5.5 ലക്ഷം അനുവദിച്ച് സുരേഷ് ഗോപി
സമൂഹ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പരാതി കണ്ട സുരേഷ് ഗോപിയുടെ നിർദേശ പ്രകാരം ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, സുശീല സന്തോഷ്, എം.ബി. ബിനുകുമാർ തുടങ്ങിയവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച് കൈമാറി.
പന്തളം: ജല വിതരണ പദ്ധതിയിൽ നഗരസഭാ അധികൃതർ പരിഗണിച്ചില്ലെന്ന വിദ്യാർത്ഥിനിയുടെ പരാതി ശ്രദ്ധയിൽപ്പെട്ടതോടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ച് സുരേഷ് ഗോപി എംപി. പന്തളം മുടിയൂർക്കോണം പ്ലാപ്പള്ളിൽ വീട്ടിൽ ദശമി സുന്ദറാണ് പരാതിയുമായി രംഗത്തെത്തിയത്.
വടക്കേ ചെറുകോണത്ത്, പുതുമന പട്ടികജാതി കോളനി നിവാസികളാണ് ശുദ്ധജല ക്ഷാമം മൂലം ബുദ്ധിമുട്ടിയിരുന്നത്. നഗരസഭയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ നിന്ന് 500 മീറ്റർ മാറി ചെറുമലയിൽ അടുത്തടുത്ത് മൂന്ന് പൊതുടാപ്പുകൾ സ്ഥാപിച്ചിരുന്നു. നഗരസഭാ അധികൃതരോട് ഇക്കാര്യത്തെ പറ്റി പാരിതിപ്പെട്ടപ്പോൾ നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചതെന്ന് ദശമി പറയുന്നു.
സമൂഹ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പരാതി കണ്ട സുരേഷ് ഗോപിയുടെ നിർദേശ പ്രകാരം ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, സുശീല സന്തോഷ്, എം.ബി. ബിനുകുമാർ തുടങ്ങിയവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് 5.5 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്ന് സുരേഷ് ഗോപി അനുവദിച്ചത്.