താന്‍ പാര്‍ലമെന്‍റില്‍ അംഗമായിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുമ്പോഴാണ് തൃശ്ശൂരില്‍ വച്ച് സുരേഷ് ഗോപി ഈ കാര്യം അറിയിച്ചത്
തൃശൂർ: പൂരം നടത്തിപ്പിനായുള്ള അനുമതി സംബന്ധിപ്പിച്ച് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും തുടർന്ന് ഓസ്ട്രേലിയയിലായിരുന്ന വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലിനെക്കൊണ്ട് ഏകദേശം രാത്രി പന്ത്രണ്ട് മണിയ്ക്ക് ഒപ്പിടുവിക്കുകയായിരുന്നെന്നും സുരേഷ് ഗോപി.
താന്‍ പാര്‍ലമെന്‍റില്‍ അംഗമായിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുമ്പോഴാണ് തൃശ്ശൂരില്‍ വച്ച് സുരേഷ് ഗോപി ഈ കാര്യം അറിയിച്ചത്. കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജൻസിയായ പെസോയാണ് (പെട്രോളിയം ആൻഡ് എക്‌സ്‌പ്ളോസീവ്‌സ് സേഫ്‌റ്റി ഓർഗനൈസേഷൻ) പൂരത്തിലെ വെടിക്കെട്ടിന് അനുമതി നൽകിയത്.
തൃശൂർ പൂരം (Thrissur Pooram) വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജൻസിയായ 'പെസോ ' ആണ് അനുമതി നൽകിയത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതിയുള്ളത്. ഇതിന് പുറമെയുള്ള വസ്തുക്കൾ വെടിക്കെട്ടിന് ഉപയോഗിക്കരുത്. മെയ് എട്ടിന് സാംപിൾ വെടിക്കെട്ടും മേയ് പതിനൊന്നിന് പുലർച്ചെ പ്രധാന വെടിക്കെട്ടും നടത്തും. മെയ് പത്തിനാണ് തൃശൂർ പൂരം.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ പൂരം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിലാണ് എല്ലാ ചടങ്ങളോടും കൂടി പൂരം നടത്താൻ തീരുമാനിച്ചത്.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടത്തിയിരുന്നുവെങ്കിലും പൂര നഗരിയിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഈ വർഷം പൂരപ്രേമികള്‍ക്ക് പൂര നഗരയിൽ പ്രവേശനം ഉണ്ടാകും. കൊവിഡ് നിയന്ത്രങ്ങള്‍ വരുന്നതിന് മുമ്പ് നടത്തിയത് പോലെ മികച്ച രീതിയിൽ പൂരം നടത്താനാണ് തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
ദേവസ്വങ്ങളോടും ഓരോ വകുപ്പുകളോടും പൂരം നടത്തിപ്പിനെ കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കാൻ യോഗത്തിൽ നിർദ്ദേശിച്ചു. പൂരത്തിന്റെ ഭാഗമായി പൂർത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി കളക്ടർക്ക് റിപ്പോർട്ട് ചെയ്യണം. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ പകുതിയോടെ വീണ്ടും ഉന്നതതല യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കും. മുഖ്യമന്ത്രിയുടെ അനുമതിയോടെയാകും അന്തിമ തീരുമാനം. റവന്യൂമന്ത്രി കെ രാജനും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
