കയ്പില്ലാത്ത പാവയ്ക്ക, വിത്തിന് 5000 രൂപ വിലയുള്ള ‘പ്രയർ ഹാൻസ് ബനാന, സുരേഷ് കുമാറിന്റെ വെറൈറ്റി കൃഷിയിടം
രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് സംഘടിപ്പിച്ച വിവിധ ഇനം വാഴകൾ നട്ടുവളർത്തുന്നൊരാൾ ആലപ്പുഴയിലുണ്ട്.
ആലപ്പുഴ: രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് സംഘടിപ്പിച്ച വിവിധ ഇനം വാഴകൾ നട്ടുവളർത്തുന്നൊരാൾ ആലപ്പുഴയിലുണ്ട്. എസ്ഡി കോളജ് ബോട്ടണി വിഭാഗം റിട്ടയേര്‍ഡ് ലാബ് ജീവനക്കാരനായ കളർകോട് സുരേഷ് കുമാർ. 35 വർഷമായി കാർഷിക മേഖലയിൽ സജീവമാണ് ഇദ്ദേഹം.
കളർകോട് പക്കി ജംക്ഷനു സമീപത്തുള്ള പുരയിടത്തിലാകെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ശേഖരിച്ച വിവിധയിനം വാഴകളും വ്യത്യസ്തയിനത്തിലുള്ള പച്ചക്കറികളും മഞ്ഞൾ, ഇഞ്ചി അടക്കമുള്ളവയും കൊണ്ടു നിറഞ്ഞിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചു തന്റെ കയ്യിലുള്ള വിത്ത് ആ നാട്ടിലെ കർഷകർക്കു നൽകി പകരം അവിടെയുള്ള വ്യത്യസ്തയിനം വിത്ത് വാങ്ങുകയായിരുന്നു.
ഒരു വിത്തിന് 5000 രൂപ വരെ വിലയുള്ള ആഫ്രിക്കക്കാരനായ ‘പ്രയർ ഹാൻസ് ബനാന’യുടെ വിത്തു വാങ്ങിയതും പകരം വിത്തു നൽകിയാണ്. ഏത്തപ്പഴത്തിന്റെ ആകൃതിയും മണവും പാളയൻകോടത്തിന്റെ രുചിയുമുള്ള ‘അസം ഗോത്തിയ’, അസം വനത്തിൽ നിന്നു ലഭിച്ച ‘ബീജി കേലാ’ തുടങ്ങി പ്രത്യേകതകൾ നിറഞ്ഞ വാഴകൾ. ‘ബീജി കേലാ’ പഴത്തിൽ മുഴുവൻ കല്ലുകൾ പോലുള്ള കുരുക്കളാണ്.
ഈ കുരുക്കൾ ഉണക്കി പൊടിച്ചു ഔഷധമായി ഉപയോഗിക്കുന്നു. വാഴയുടെ പിണ്ടിയും മണവും രുചിയുള്ളതും ഭക്ഷ്യയോഗ്യമാണ്. പൂജ കദളി, 2 മീറ്ററോളം നീളത്തിൽ കായ്ക്കുന്ന 60 കിലോയിലധികം തൂക്കവുമുള്ള ‘പെരുംപടലി’, ഡ്രൈഫ്രൂട് തയാറാക്കാൻ സാധിക്കുന്ന ‘കർപ്പൂരവല്ലി’, ദേശീയ ബനാന റിസർച് സെന്ററിൽ നിന്ന് ലഭിച്ച ‘ഉദയം’, സംസ്ഥാനത്ത് കൂടുതൽ വാണിജ്യ സാധ്യതയുള്ള ‘നാടൻ പൊന്തൻ’ തുടങ്ങിയ ഇനങ്ങളും കൃഷിയിടത്തിലുണ്ട്.
Read more: കരുവന്നൂര്‍ ബാങ്കിൽ നിക്ഷേപം നടത്തി പെരുവഴിയിലായ കുടുംബത്തിന് തുണയായി സുരേഷ് ഗോപി
അലങ്കാര വാഴകളായി ഉപയോഗിക്കുന്ന ആയിരം കാച്ചി, വെരിക്കേറ്റഡ് ബനാന, അടയ്ക്കായുടെ ആകൃതിയിലുള്ള മുട്ടപൂവൻ തുടങ്ങിയവയും സുരേഷ്കുമാറിന്റെ പുരയിടത്തിലുണ്ട്. വാഴയോടൊപ്പം വിവിധയിനം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കിഴങ്ങ് കിളിർപ്പിച്ചെടുക്കുന്ന കയ്പില്ലാത്ത പാവയ്ക്ക അസം വനത്തിൽ നിന്ന് എത്തിച്ചതാണ്.
വാരണാസിയിൽ നിന്നു കൊണ്ടുവന്ന പർവൽ എന്ന ഇനം പച്ചക്കറി, 20 വ്യത്യസ്ത ഇനത്തിലുള്ള മഞ്ഞൾ എന്നിവയും സുരേഷ്കുമാറിന്റെ കൃഷിയിടത്തിലുണ്ട്. കൃഷിയോടുള്ള താൽപര്യം നിമിത്തം ആലപ്പുഴ മെഡിക്കൽ കോളജിനു സമീപം വണ്ടാനം മേരി ക്യൂൻസ് പള്ളിയുടെ പരിസരത്തെ 3 ഏക്കറിൽ വിവിധയിനം പച്ചക്കറികളും സുരേഷ് കുമാര്‍ കൃഷി ചെയ്യുന്നുണ്ട്.