സെമി ഒളിമ്പിക് പരിശീലന നീന്തല്‍ കുളത്തിന് കടല്‍ പക്ഷിയായ ആല്‍ബട്രോസിന്‍റെ പേരാണ് ഇട്ടിരിക്കുന്നത്. ഇതോടൊപ്പം പ്രോഗ്രസ് എന്ന പേരില്‍ പോലീസിന്‍റെ ഫിസിയോ തെറാപ്പി സെന്‍ററും പ്രവര്‍ത്തിക്കും. ഇതിന്റെ രണ്ടിന്‍റെയും ഉദ്ഘാടനം ഗാന്ധി ജയന്തി ദിനമായ നാളെ (൦2-10-2018) വൈകിട്ട് 5.00 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. 

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ക്ലോറിന്‍ രഹിത നീന്തല്‍കുളം പോലീസിനു സ്വന്തം. ഇതിനോട് ചേര്‍ന്ന് കുട്ടികള്‍ക്കായി രാസവസ്തു രഹിത നീന്തല്‍കുളവും തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കോംപ്ലെക്സില്‍ സജ്ജമാക്കിയതായി തിരുവനന്തപുരം റേഞ്ച് ഐജിയും കേരള പോലീസിലെ സെന്‍ട്രല്‍ സ്പോര്‍ട്സ് ഓഫീസറുമായ മനോജ്‌ എബ്രഹാം അറിയിച്ചു. 

സെമി ഒളിമ്പിക് പരിശീലന നീന്തല്‍ കുളത്തിന് കടല്‍ പക്ഷിയായ ആല്‍ബട്രോസിന്‍റെ പേരാണ് ഇട്ടിരിക്കുന്നത്. ഇതോടൊപ്പം പ്രോഗ്രസ് എന്ന പേരില്‍ പോലീസിന്‍റെ ഫിസിയോ തെറാപ്പി സെന്‍ററും പ്രവര്‍ത്തിക്കും. ഇതിന്റെ രണ്ടിന്‍റെയും ഉദ്ഘാടനം ഗാന്ധി ജയന്തി ദിനമായ നാളെ (൦2-10-2018) വൈകിട്ട് 5.00 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കോംപ്ലെക്സിലെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ വി കെ പ്രശാന്ത്, ഡി.ജി.പി ലോക്നാഥ് ബെഹറ, മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് അറിയിച്ചു.

നീന്തല്‍കുളത്തിലും , ഫിസിയോ തെറാപ്പി സെന്‍റിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. മാസം 2000 രൂപയാണ് പൊതുജനങ്ങള്‍ക്ക് നീന്തുവാനുള്ള ഫീസ്‌. പോലീസ് ഉദ്യോഗസ്ഥര്‍ 1000 രൂപ നല്‍കിയാല്‍ മതി. കുട്ടികള്‍ക്ക് 1500 രൂപയും പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക്‌ 750 രൂപയുമാണ് ഒരു മാസത്തെ നിരക്ക്. കൂടാതെ ഏതൊരാള്‍ക്കും 100 രൂപ നല്‍കിയാല്‍ ഒരു മണിക്കൂര്‍ നീന്താനകുമെന്ന് ഐ.ജി മനോജ്‌ എബ്രഹാം അറിയിച്ചു.

പുലര്‍ച്ചെ അഞ്ചര മണി മുതല്‍ നീന്തല്‍ ആരംഭിക്കും. വൈകിട്ട് ഏഴ് മണി വരെ പൊതുജനങ്ങള്‍ക്ക് മാത്രമേ പ്രവേശനം ഉള്ളൂ. രാവിലെ ആറേ മുക്കാല്‍ മണി മുതല്‍ ഏഴേ മുക്കാല്‍ മണി വരേയും രാത്രി ഏഴര മണി മുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി പ്രത്യേക സമയം ക്രമീകരിച്ചിട്ടുണ്ട്. രാവിലെ പത്തര മണി മുതല്‍ പന്ത്രണ്ടര വരെ സ്ത്രീകള്‍ക്കും, ഉച്ച കഴിഞ്ഞ് മൂന്നര മണി മുതല്‍ അഞ്ചേ മുക്കാല്‍ മണിവരെ കുട്ടികള്‍ക്കും മാത്രമായിരിക്കും പ്രവേശനം. തികച്ചും അന്താരാഷ്ട്ര നിലവാരത്തിലാണ് നീന്തല്‍ക്കുളങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്ന് ഐ.ജി മനോജ്‌ എബ്രഹാം അറിയിച്ചു.