പിടിക്കപ്പെടാതിരിക്കാൻ പല സ്ഥലങ്ങളിലായി മാറിമാറി താമസിച്ചുവരികയായിരുന്നു. ഒളിസ്ഥലം മാറുന്നതിനിടയിൽ നാടകീയമായി പിടിയിലാവുകയായിരുന്നു.

കോഴിക്കോട്: ദിവസങ്ങള്‍ക്ക് മുന്‍പ് ബേപ്പൂരിലെ ലോഡ്ജില്‍ മത്സ്യതൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ യുവാവ് പിടിയില്‍. കൊല്ലം വാടിക്കല്‍ മുദാക്കര സ്വദേശി ജോസ്(35) ആണ് പിടിയിലായത്. പുന്നപ്രയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പിടിയിലായത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബേപ്പൂര്‍ ഹാര്‍ബറിലെ മത്സ്യത്തൊഴിലാളിയായ സോളമനെ ലോഡ്ജിലെ മുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മദ്യലഹരിക്കിടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ജോസ്, സോളമനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കേസില്‍ അന്വേഷണം ആരംഭിച്ച പോലീസിനെ പക്ഷേ പ്രതി മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തതും കോഴിക്കോട്, കൊല്ലം റെയില്‍വേ സ്‌റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളുടെ ലഭ്യത കുറഞ്ഞതും പ്രതികൂലമായി ബാധിച്ചു. എന്നാല്‍ പിന്നീട് മറ്റൊരു ഫോണില്‍ നിന്ന് ഇയാള്‍ അമ്മയെ വിളിച്ചത് നിര്‍ണായകമായി. 

പൊലീസിന്റെ വലയിലാകാതിരിക്കാന്‍ ഇയാള്‍ കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, കായംകുളം, കുരീപ്പുഴ, പുന്നപ്ര തുടങ്ങിയ സ്ഥലങ്ങളില്‍ മാറിമാറി താമസിച്ചുവരികയായിരുന്നു. ഒടുവില്‍ തൂത്തുക്കുടിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം