കാർത്തിക  താമസിച്ചിരുന്ന ആഡംബര വില്ലയ്ക്ക് പ്രതിമാസം നാല്‍പ്പത്തി അയ്യായിരം രൂപയായിരുന്നു വാടക. മോഡലിംഗിനു വേണ്ടിയും തട്ടിപ്പ് പണം ചെലവിട്ടു.

കൊച്ചി: ഇന്‍സ്റ്റഗ്രാം താരം പ്രതിയായ തൊഴില്‍ തട്ടിപ്പ് കേസില്‍ പ്രവാസി യുവാവിനെയും പ്രതിയാക്കാന്‍ പൊലീസ്. ജോബ് കൺസൾട്ടൻസിയുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ ഇയാള്‍ക്കും പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം കാര്‍ത്തിക പ്രദീപ് ആഡംബര ജീവിതത്തിനായാണ് ചെലവിട്ടതെന്നും പൊലീസ് കണ്ടെത്തി. ടേക്ക് ഓഫ് ഓവര്‍സീസ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്‍റെ മറവിലായിരുന്നു ഇന്‍സ്റ്റ താരവും കമ്പനി സിഇഒയുമായ പത്തനംതിട്ട സ്വദേശി കാര്‍ത്തിക പ്രദീപിന്‍റെ തട്ടിപ്പ്. ഈ സ്ഥാപനത്തിന്‍റെ പാര്‍ട്നര്‍ ആയിരുന്ന യുവാവിനെയാണ് പൊലീസ് തേടുന്നത്. 

ഇപ്പോള്‍ യൂറോപ്യന്‍ രാജ്യത്തുളള യുവാവിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം പ്രതിയാക്കാനാണ് പൊലീസ് തീരുമാനം. തൊഴില്‍ തട്ടിപ്പിലൂടെ സമാഹരിച്ച പണം ആര്‍ഭാട ജീവിതത്തിനു വേണ്ടിയാണ് കാര്‍ത്തിക ചെലവിട്ടതെന്നാണ് പൊലീസ് അനുമാനം. കാർത്തിക  താമസിച്ചിരുന്ന ആഡംബര വില്ലയ്ക്ക് പ്രതിമാസം നാല്‍പ്പത്തി അയ്യായിരം രൂപയായിരുന്നു വാടക. മോഡലിംഗിനു വേണ്ടിയും തട്ടിപ്പ് പണം ചെലവിട്ടു. തൊഴില്‍ കണ്‍സള്‍ട്ടന്‍സിയുടെ അക്കൗണ്ടിലെത്തുന്ന പണം കാര്‍ത്തികയുടെ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷമായിരുന്നു ചെലവിട്ടത്. 

ഉക്രൈനില്‍ നിന്ന് കാര്‍ത്തിക നേടിയ എംബിബിഎസ് ബിരുദത്തിന്‍റെ ആധികാരികത സ്ഥിരീകരിക്കാനും പൊലീസിന് കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ പരിശീലനം നടത്താനുളള ലൈസന്‍സ് ഉള്‍പ്പെടെയുള രേഖകള്‍ പക്കലുണ്ടെന്നും ഇത് ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് കാര്‍ത്തിക പൊലീസിനോട് പറഞ്ഞത്. കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി കൂടുതല്‍ പരാതികള്‍ കാര്‍ത്തികയ്ക്കെതിരെ വന്നിട്ടുണ്ട്. 

 മൂന്ന് ലക്ഷം രൂപ മുതൽ എട്ട് ലക്ഷം വരെയാണ് ജോലി വാഗ്ദാനം ചെയ്ത് കാർത്തിക ഉദ്യാഗാർത്ഥികളിൽ നിന്നും കൈക്കലാക്കിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ആണ് യുവതി തട്ടിപ്പ് ആരംഭിച്ചത്. ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ എന്ന ജോബ് കൺസൾട്ടൻസി ഏജൻസിയുടെ പേരിലായിരുന്നു തട്ടിപ്പ്. തൃശൂർ സ്വദേശിനിയാണ് ആദ്യം കാർത്തികയ്ക്കെതിരെ പരാതി നൽകിയത്. ഇവരിൽ നിന്നും കാർത്തിക നിന്നും ഓൺലൈനായും അല്ലാതെയുമായി 5.23 ലക്ഷം രൂപയാണ് കൈക്കലാക്കിയതെന്ന് പൊലീസ് അറിയിച്ചു.