കൊച്ചി വിമാനത്താവളത്തിലെത്തിയ യുവാവിനെ കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്.  ഒരു മാസത്തിനിടെ 3 തവണ ഇയാൾ തായ്‍ലാൻഡ് യാത്ര നടത്തിയതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്

കൊച്ചി: തായ്‍ലാന്‍റിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ യുവാവിനെ വിമാനത്താവളത്തിൽ വെച്ച് പിടികൂടി. കേരളത്തിലേക്ക് വൻ തോതിൽ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച തമിഴ്നാട് സ്വദേശി മുഹമ്മദ് ഉകാഷ് ആണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്നും 940 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തു.

കൊച്ചി വിമാനത്താവളത്തിലെത്തിയ യുവാവിനെ കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. ഒരു മാസത്തിനിടെ 3 തവണ ഇയാൾ തായ്‍ലാൻഡ് യാത്ര നടത്തിയതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെയും യുവാവ് കൊച്ചിയിലേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. വിശദമായ പരിശോധനക്ക് ശേഷം പ്രതിയെ എക്സൈസിന് കൈമാറി. മുഹമ്മദ് ഉകാഷ് ആർക്ക് വേണ്ടിയാണ് കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്നത് എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് കോഴിക്കോട്ട് കഞ്ചാവ് വിതരണം പതിവാക്കിയ സംഘത്തിലെ പ്രധാനിയെ പൊലീസ് പിടികൂടി. കാസര്‍കോട് ബദിയടുക്ക കോബ്രാജ വീട്ടില്‍ ജി സി ശ്രീജിത്ത്(30) ആണ് പിടിയിലായത്. രാമനാട്ടുകര മേല്‍പ്പാലത്തിന് താഴെ വില്‍പ്പനക്കായി കൊണ്ട് വന്ന രണ്ട് കിലോഗ്രാം കഞ്ചാവ് ആവശ്യക്കാര്‍ക്ക് കൈമാറാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ഫറോക്ക്, രാമനാട്ടുകര എന്നിവിടങ്ങള്‍ ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ശ്രീജിത്തിനെ കണ്ടെത്തിയത്.

Read More : മണിപ്പൂരിൽ സിആർപിഎഫ് ക്യാംപിന് നേരെ ആക്രമണം; 11 കുക്കി വിഘടന വാദികളെ വധിച്ചു, 2 ജവാന്മാർക്ക് പരിക്ക്