ഷിധിന്‍ വധക്കേസ്; ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ
2013 ഒക്ടോബർ 4നായിരുന്നു കേസിനാസ്പദമായ കൊലപാതകം. കൊളശ്ശേരി ഭാഗത്തുള്ള സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുള്ള വൈരാഗ്യം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.
കെളശ്ശേരി: തലശ്ശേരിയിൽ സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വടക്കുമ്പാട് സ്വദേശി ഷിധിൻ കൊല്ലപ്പെട്ട കേസിൽ ഒമ്പത് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ജീവപര്യന്തം തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.
കാവുംഭാഗം സ്വദേശികളായ ബ്രിട്ടോ എന്ന വിപിൻ (32), നിഖിൽരാജ്, ദിൽനേഷ്, പി കെ നിഹാൽ, അമൽ കുമാർ, സോജിത്ത്, മിഥുൻ കൊളശ്ശേരി സ്വദേശി എം ധീരജ്, പെരുമുണ്ടേരി സ്വദേശി ഷിബിൻ (28) എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ ബ്രിട്ടോ, മിഥുൻ, സോജിത് എന്നിവർ തലശ്ശേരി സിഒടി നസീർ വധശ്രമക്കേസിലും ഉൾപ്പെട്ടവരാണ്.
2013 ഒക്ടോബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊളശ്ശേരി-പാറക്കെട്ട് ഭാഗങ്ങളിലെ സിപിഎം പ്രവർത്തകരായ യുവാക്കൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊളശ്ശേരി അയോധ്യ ബസ് റ്റോപ്പിന് സമീപം അടിയേറ്റാണ് ഷിധിൻ കൊല്ലപ്പെട്ടത്. സംഘർഷത്തിൽ രണ്ട് വീടുകളും ഒരു ബേക്കറിയും ആക്രമിക്കപ്പെട്ടിരുന്നു.