ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ട രാജേഷിനെ ഒപ്പമുണ്ടായിരുന്ന പൊലീസുകാരിൽ ഒരാൾ ഇതിനായി വിലങ്ങ് അഴിച്ചു കൊണ്ടു പോകുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ തള്ളിമാറ്റി രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു
തിരുവനന്തപുരം: കോടതി വളപ്പിൽ നിന്ന് പൊലീസിനെ വെട്ടിച്ചു കടന്ന പ്രതിയെ രണ്ട് മണിക്കൂറിനുള്ളിൽ പിടികൂടി പൊലീസ്. പത്താം ക്ലാസ് വിദ്യാർഥിനിയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. ആദ്യ തവണ ജയിൽ ചാടിയ കേസിൽ വിചാരണയ്ക്ക് എത്തിക്കുമ്പോൾ ആണ് രണ്ടാം തവണയും ഇയാൾ ചാടിപ്പോകാൻ ശ്രമിച്ചത്. കോടതി വളപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ രണ്ടു മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി.
വട്ടപ്പാറ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ചായ്ക്കുളം ക്രൈസ്റ്റ് ഭവനിൽ രാജേഷ്(40) ആണ് പൊലീസിനെ വെട്ടിച്ച് രക്ഷപെടാൻ ശ്രമിച്ചത്. ഇന്നലെ പത്തരയോടെ കാട്ടാക്കട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് സംഭവം. ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ട രാജേഷിനെ ഒപ്പമുണ്ടായിരുന്ന പൊലീസുകാരിൽ ഒരാൾ ഇതിനായി വിലങ്ങ് അഴിച്ചു കൊണ്ടു പോകുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ തള്ളിമാറ്റി രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ഒപ്പം ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ രാജേഷിന് പിന്നാലെ പോയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഉടനെ വിവരം സമീപത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സിസിടിവി ക്യാമറകളുടെ സഹായത്തോടെ പ്രതി പോയ വഴി കണ്ടെത്തി നടത്തിയ തിരച്ചിലിൽ അഞ്ചുതെങ്ങിൻമൂടിന് സമീപം ഒരു വീടിനു പുറത്തുള്ള കുളിമുറിയിൽ ഒളിച്ചിരുന്ന രാജേഷിനെ പിടികൂടുകയായിരുന്നു.
2020 ഡിസംബറിലാണ് നെട്ടുകാൽത്തേരി തുറന്ന ജയിലിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്ന രാജേഷും സഹ തടവുകാരൻ ശ്രീനിവാസനും ജയിൽ ചാടിയിരുന്നു. ഉഡുപ്പിയിൽ പല പേരുകളിൽ വിവിധ ജോലികൾ ചെയ്ത് ഒളിവിൽ കഴിഞ്ഞിരുന്ന രാജേഷിനെ 2022 ഒക്ടോബറിൽ ഉഡുപ്പി പൊലീസ് പിടികൂടുകയായിരുന്നു. നെയ്യാർ ഡാം പൊലീസ് രജിസ്റ്റർ ചെയ്ത ജയിൽചാട്ട കേസിൽ ആണ് ഇരുവരെയും വിചാരണയ്ക്കായി കാട്ടാക്കട കോടതിയിൽ എത്തിച്ചത്.
2012 മാർച്ച് ആറിന് ഓട്ടോ ഡ്രൈവറായിരുന്ന പ്രതി കല്ലറ സ്വദേശിനിയായ പത്താം ക്ലാസുകാരി വീട്ടിൽ ഒറ്റയ്ക്കാണെന്നു മനസ്സിലാക്കി വീട്ടിലെത്തി വാഹനം ശരിയാക്കാൻ സ്ക്രൂ ഡ്രൈവർ ആവശ്യപ്പെടുകയും അത് എടുക്കാൻ പോയ പെൺകുട്ടിയെ പിന്നാലെ എത്തി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി ആഭരണങ്ങളുമയി കടക്കുകയായിരുന്നു. ഈ കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് രാജേഷ്.
