സഹോദരനെ കൊലപ്പെടുത്തി മുങ്ങിയ പ്രതി കീഴടങ്ങി, പിന്നാലെ അറസ്റ്റ്, കോടതി റിമാന്റ് ചെയ്തു
വെട്ടേറ്റ ഇമ്മാനുവൽ ടെറസിൽനിന്നു താഴെ വീണു. ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലിത്തിച്ച ഇമ്മാനുവൽ 21നു രാവിലെ മരിച്ചു.
ആലപ്പുഴ: സഹോദരനെ കൊലപ്പടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 24കാരനായ ഷാരോണിനെയാണ് സഹോദരനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്റ് ചെയ്തു. കൊലപാതകത്തിന് ശേഷം ഷാരോണിനെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ മൂന്ന് പേരെയും കോടതി റിമാന്റ് ചെയ്തു.
മത്സ്യത്തൊഴിലാളികളായ ഷാരോണും ഇമ്മാനുവലും ഒക്ടോബർ 12നു പുലർച്ചെ മത്സ്യബന്ധനത്തിനു പോകാൻ തീരുമാനിച്ചിരുന്നു. ഷാരോൺ എഴുന്നേൽക്കാൻ വൈകിയതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. അൽപ്പസമയത്തിന് ശേഷം വീടിന്റെ ടെറസിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്ന ഇമ്മാനുവലിന്റെ തലയ്ക്ക് പിന്നിൽ ഷാരോൺ വെട്ടുകയായിരുന്നു.
വെട്ടേറ്റ ഇമ്മാനുവൽ ടെറസിൽനിന്നു താഴെ വീണു. ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലിത്തിച്ച ഇമ്മാനുവൽ 21നു രാവിലെ മരിച്ചു. അബദ്ധത്തിൽ കെട്ടിടത്തിനു മുകളിൽനിന്നു വീണതാകാമെന്നായിരുന്നു ബന്ധുക്കളുടെ മൊഴി. എന്നാൽ സംഭവം നടന്നതിന് പിന്നാലെ ഷാരോണിനെ കാണാതായത് സംശയത്തിനിടയാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വീഴ്ചയിലുണ്ടായ മുറിവും മൂർച്ചയുള്ള ആയുധം ഉപയോഗിച്ചു തലയ്ക്കു പിന്നിൽ വെട്ടിയപ്പോഴുളള പരുക്കുമാണ് മരണകാരണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്.
ഷാരോണിന് ഒളിവിൽ കഴിയാൻ സഹായം നൽകിയ തുറവൂർ സ്വദേശി ഷിബു (39), പള്ളിത്തോട് സ്വദേശികളായ സെബാസ്റ്റ്യൻ (50), ജോയൽ (23) എന്നിവരെയാണ് ചേർത്തല കോടതി റിമാൻഡ് ചെയ്തത്. കേസിൽ പ്രതിക്കു സഹായം നൽകിയ കുറ്റത്തിന് അന്ധകാരനഴി സ്വദേശി സോജനെ (36) ഇന്നലെ കുത്തിയതോട് പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും.