നന്നാക്കാൻ ശ്രമിക്കുന്നതിനിടയിൽ റോഡിന്റെ ഇറക്ക ഭാഗത്തേക്ക് ബസ് ഉരുണ്ടു നീങ്ങി.  കുത്തനെയുള്ള ഇറക്കം അവസാനിക്കുന്നത് ആഴിമല കടൽത്തീരത്താണ്...

തിരുവനന്തപുരം: തകരാറിലായ ടൂറിസ്റ്റ് ബസ് സ്റ്റാർട്ടാക്കാൻ (Tourist Bus) ശ്രമിക്കുന്നതിനിടെ റോഡിലെ കുത്തിറക്കത്തിലേക്ക് തനിയെ ഉരുണ്ടു നീങ്ങി ബസിന്റെ ക്ലീനർ sയർ കയറിയിറങ്ങി മരിച്ചു (Death). സ്ത്രീകളും കുട്ടികളുമടങ്ങുന്ന 45 ഓളം യാത്രക്കാരുമായി വന്ന് കയറ്റിറക്ക് റോഡിൽ ഉരുണ്ടു നീങ്ങിയ വാഹനം കടലിലേക്ക് പതിക്കാതെ പെട്ടെന്ന് നിന്നതിനാൽ വൻ അപകടം ഒഴിവായി. കഴിഞ്ഞ ദിവസം രാത്രി വിഴിഞ്ഞം ആഴിമല റോഡിലായിരുന്നു അപകടം. 

Add Asianetnews as a Preferred SourcegooglePreferred

കൊല്ലം തൊടിയൂർ തഴവാ കണ്ടശ്ശേരിയിൽ ജയദേവൻ ചെല്ലമ്മ ദമ്പതികളുടെ മകൻ അനിൽകുമാർ (ബിനു 44) ആണ് മരിച്ചത്. 45 അംഗ തീർഥാടക സംഘം സഞ്ചരിച്ച ബസ് മടങ്ങി പോകാൻ ഒരുങ്ങവെ സ്റ്റാർട്ടായില്ല. ഇന്ധനം തീർന്നെന്ന് സംശയം തോന്നിയ ജീവനക്കാർ പെട്രോൾ വാങ്ങി നിറച്ചതോടെ ബസ് സ്റ്റാർട്ടായി. ഇതോടെ പുറത്തു നിന്ന യാത്രക്കാർ ബസിൽ കയറി. എന്നാൽ വാഹനം ഓടിക്കാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും ഓഫായി. വീണ്ടും നന്നാക്കാൻ ശ്രമിക്കുന്നതിനിടയിൽ റോഡിന്റെ ഇറക്ക ഭാഗത്തേക്ക് ബസ് താനെ ഉരുണ്ടു നീങ്ങി. 

ബ്രേക്ക് ചവിട്ടി നിർത്താനുള്ള ഡ്രൈവറുടെ ശ്രമം ഫലം കണ്ടില്ല. ഇതിനിടയിൽ വാഹനത്തിനടിയിപ്പെട്ടാണ് ക്ലീനർ മരിച്ചതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ട ബസ് റോഡിന് താഴെക്ക് ഉരുണ്ടതോടെ ഉള്ളിലുണ്ടായിരുന്ന യാത്രക്കാർ നിലവിളിച്ചതു കണ്ട് നാട്ടുകാരുൾപ്പെടെയുള്ളവർ ഓടിയെത്തി. കുത്തനെയുള്ള ഇറക്കം അവസാനിക്കുന്നത് ആഴിമല കടൽത്തീരത്താണ്. വാഹനം കുറച്ച് കൂടി നീങ്ങിയിരുന്നെങ്കിൽ വൻ അപകടത്തിലെത്തുമായിരുന്നു. അനിൽകുമാർ അവിവാഹിതനാണ്. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തു.