മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും നേഴ്സുമാരും ആശുപത്രി ജീവനക്കാരും ഇന്ന് രാവിലെ  ഒ പി ബഹിഷ്കരിച്ചു


എറണാകുളം: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ രാജുവിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ചികിത്സ തേടിയെത്തിയ രോഗിക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ടുപേരാണ് മര്‍ദ്ദിച്ചത്. ചികിത്സ തേടിയെത്തിയ രോഗിക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ഡോക്ടറോട് കയര്‍ത്തു സംസാരിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് കയ്യേറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടംഗ സംഘം രാജുവിനെ മര്‍ദ്ദിച്ചത്.

മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും നേഴ്സുമാരും ആശുപത്രി ജീവനക്കാരും ഇന്ന് രാവിലെ ഒ പി ബഹിഷ്കരിച്ചു. ഒ പി ബഹിഷ്കരിച്ച ജീവനക്കാര്‍ പ്രകടനം നടത്തി. തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആശുപത്രി ജീവനക്കാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍റെ പരാതിയിൽ അല്ലപ്ര സ്വദേശി ബിപിൻ ബിജു, വെങ്ങോല സ്വദേശി അഭി രാഹുൽ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് ആശുപത്രിയിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു. സെക്യൂരിറ്റി മര്‍ദ്ദിക്കുന്നതിന് സിസിടിവി ദൃശ്യത്തില്‍ വ്യക്തമായിട്ടുണ്ട്.