പാലക്കാട്ടെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പരാമർശത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഗുസ്തി താരങ്ങളുടെ പ്രതിഷേധവും ബ്രിജ് ഭൂഷൺ വിഷയവും ചൂണ്ടിക്കാട്ടി, സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കാൻ മോദിക്ക് ധാർമ്മിക അവകാശമില്ലെന്ന് രാഹുൽ ആരോപിച്ചു.
പാലക്കാട് : പാലക്കാട് എംഎൽഎ സ്ത്രീ സുരക്ഷയ്ക്ക് അപകടം സൃഷ്ടിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. രാജ്യത്തിന്റെ അഭിമാനമുയർത്തിയ കായിക താരങ്ങളായ വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കും ബജ്രംഗ് പുനിയയും തങ്ങൾ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ രാജ്യം തലകുനിച്ചു നിന്ന നിമിഷങ്ങൾ പ്രധാനമന്ത്രി മറന്നോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. അന്ന് കുറ്റാരോപിതനായ നിങ്ങളുടെ സുഹൃത്ത് ബ്രിജ് ഭൂഷണെ ചേർത്തുപിടിച്ച് സംരക്ഷിച്ച ആളല്ലേ നിങ്ങൾ? ആ നിങ്ങളാണോ ഇപ്പോൾ ധാർമികതയെക്കുറിച്ച് പ്രസംഗിക്കുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
ബി.ജെ.പിയിലെ മുതിർന്ന നേതാവായിരുന്ന സുബ്രഹ്മണ്യൻ സ്വാമി ഉന്നയിച്ച ആരോപണങ്ങൾക്കും, ഒരുകാലത്ത് മോദിയുടെ കടുത്ത അനുഭാവിയായിരുന്ന മധു പൂർണിമ കിശ്വർ നടത്തിയ വെളിപ്പെടുത്തലുകൾക്കും പ്രധാനമന്ത്രി മറുപടി നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. 2014 മുതൽ മധു കിശ്വർ പ്രധാനമന്ത്രിയുമായി അകലം പാലിക്കുന്നതും പുസ്തകം നേരിട്ട് കൈമാറാൻ വിസമ്മതിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.
മിസ്റ്റർ പ്രൈം മിനിസ്റ്റർ,
പാലക്കാട് വന്നു താങ്കൾ വല്ലാതെ വാചാലനായല്ലോ സ്ത്രീ സുരക്ഷയെ പറ്റിയൊക്കെ..
സ്ത്രീ സുരക്ഷ എന്ന വാക്ക് ഉച്ചരിക്കാൻ എങ്കിലും നിങ്ങൾക്ക് അവകാശം ഉണ്ടോ?
ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തിയ വിനേഷ് ഭോഗട്ടും സാക്ഷി മാലിക്കും ബജ്രാംഗ് പുനിയയും അവർക്ക് നേരിടേണ്ടി വന്ന അതിക്രമത്തെ പറ്റി ഉന്നയിച്ചപ്പോൾ ഈ രാജ്യം തല കുനിച്ചു നിന്ന് നാളുകൾ അങ്ങ് മറന്നാലും ഇന്ത്യ മറക്കില്ല. അന്നവർ ആരോപണം ഉന്നയിച്ച അങ്ങയുടെ സുഹൃത്ത് ബ്രിജ് ഭൂഷനെ ചേർത്ത് പിടിച്ച് സംരക്ഷിച്ച ആളല്ലേ നിങ്ങൾ? ആ നിങ്ങളാണോ ധാർമികതയെ പറ്റി പ്രസംഗിക്കുന്നത്?
കർണാടകയിലെ അങ്ങയുടെ വിശ്വസ്തൻ യദൂരിയപ്പയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചത് താങ്കൾ അല്ലേ ? എന്നിട്ട് ഇത് പറയാൻ നാണമില്ലേ?
അതും പോട്ടെ അങ്ങ് ഇതൊക്കെ വന്നു പറഞ്ഞ പാലക്കാട്ടെ ബിജെപി യുടെ മുഖ്യ സംഘാടകർ ഇല്ലേ, അവരുടെ കയ്യിലിരുപ്പിനെ പറ്റി എന്തേലും ബോധ്യം താങ്കൾക്ക് വേണ്ടേ?
ഇതെല്ലാം പോട്ടെ, അങ്ങയുടെ പാർട്ടിയുടെ തല മുതിർന്ന നേതാവും രാജ്യസഭ മെമ്പറും ആയിരുന്ന സുബ്രഹ്മണ്യം സ്വാമി അങ്ങയെ പറ്റി ഉന്നയിച്ച ആരോപണത്തെ പറ്റി ഒരു വാക്ക് പ്രതികരിക്കാൻ താങ്കൾക്ക് ധൈര്യമുണ്ടോ?
അതും പോട്ടെ നിങ്ങളുടെ ഏറ്റവും വലിയ ന്യായീകരണ തൊഴിലാളിയും മോദി ഭക്തയുമായിരുന്ന, നിങ്ങളെ പറ്റി പുസ്തകം വരെ എഴുതിയ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മധു പൂർണിമ കിശ്വർ കഴിഞ്ഞ ദിവസം നിങ്ങളെ പറ്റി പറഞ്ഞതിനെ പറ്റി എന്തെങ്കിലും പ്രതികരണം ഉണ്ടോ? എന്ത് കൊണ്ട് ആണ് നിങ്ങളോട് അവർ 2014 മുതൽ അകലം പാലിക്കുന്നത് എന്നും നിങ്ങളെ പറ്റി എഴുതിയ ബുക്ക് നേരിട്ട് കൈമാറഞ്ഞത് എന്ത് കൊണ്ട് ആണ് എന്ന് അവർ പറഞ്ഞതിനെ പറ്റി എന്ത് പറയുന്നു.
ഇതൊക്കെ പറയാൻ ദേശീയ മാധ്യമങ്ങൾക്കും ചില മലയാള മാധ്യമങ്ങൾക്കും പേടി കാണും.
എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീ!!
മോദി, ആദ്യം ആപ്ക്ക കണ്ണിലെ തൂമ്പ എടുക്ക് ഹോ,
പിന്നെ മേരാ കണ്ണിൽ ഉണ്ട് എന്ന് ആരോപിക്കുന്ന കരട് എടുക്ക് ഹേ!!!
This is Kerala Saar…


