വീടിന് മുന്നിൽ തള്ളിയ കക്കൂസ് മാലിന്യത്തിന് സമീപം വൃദ്ധൻ മരിച്ച നിലയിൽ
കണ്ണമാലി കാട്ടിപ്പറന്പിൽ തീരദേശ പാതയ്ക്ക് സമീപം രാവിലെ ആറ് മണിയോടെ നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. പരിശോധനയിൽ പാട്ടാളത്ത് ജോർജാണെന്ന് തിരിച്ചറിഞ്ഞു.
കൊച്ചി: കണ്ണമാലി കാട്ടിപ്പറമ്പിൽ വീടിന് മുന്നിൽ തള്ളിയ കക്കൂസ് മാലിന്യത്തിന് സമീപം വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിപ്പറമ്പ് സ്വദേശി പാട്ടാളത്ത് ജോർജാണ് മരിച്ചത്. അർദ്ധരാത്രി വീടിന് മുന്നിൽ കക്കൂസ് മാലിന്യം തള്ളിയതറിതെ രാവിലെ പുറത്തിറങ്ങിയ വൃദ്ധൻ ഇതിൽ ചവിട്ടി തെന്നി വീണ് മരിച്ചെന്നാണ് നിഗമനം.
കണ്ണമാലി കാട്ടിപ്പറന്പിൽ തീരദേശ പാതയ്ക്ക് സമീപം രാവിലെ ആറ് മണിയോടെ നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. പരിശോധനയിൽ പാട്ടാളത്ത് ജോർജാണെന്ന് തിരിച്ചറിഞ്ഞു. ഉടൻ വീട്ടുകാരെ വിവരം അറിയിച്ചു. ജോർജിന്‍റെ വീടിന് മുന്നിൽ തള്ളിയ കക്കൂസ് മാലിന്യത്തിന് സമീപമായിരുന്നു മൃതദേഹം. 92 വയസുള്ള ജോർജിന് എന്നും രാവിലെ പള്ളിയിൽ പോകുന്ന പതിവുണ്ട്. ഇതിനായി രാവിലെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ മാലിന്യം കിടക്കുന്നത് അറിയാതെ ഇതിൽ ചവിട്ടി തെന്നി തലയടിച്ച് വീണ് മരിച്ചെന്നാണ് നിഗമനം.
പ്രദേശത്ത് വ്യാപകമായി കക്കൂസ് മാലിന്യം തള്ളുന്നുവെന്ന് പതിവാണ്. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന് നാട്ടുകാർ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കക്കൂസ് മാലിന്യം തള്ളുന്നവർക്ക് എതിരെ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.