കുടകിലെ ഓറഞ്ച് തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഇത്തവണ പൂക്കില്ല; 15000 കോടി നഷ്ടമെന്ന് സര്‍ക്കാര്‍
കുടക് മലകൾക്കടിയിലെ ഓറഞ്ച് തോട്ടങ്ങളിൽ ഇത്തവണ മധുരം വിളയില്ല. കാപ്പിത്തോട്ടങ്ങളിൽ കാപ്പിപ്പൂവിന്‍റെ സുഗന്ധവുമുണ്ടാകില്ല. കാരണം തുടർച്ചയായി പെയ്യുന്ന മഴയിൽ അവയെല്ലാം നിലംപതിച്ചു. കുടകിനെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് മധുരം കൊണ്ടും സുഗന്ധം കൊണ്ടും സമ്പന്ന മാക്കിയ പ്രധാന കാർഷിക വിളകളായ ഓറഞ്ച് കൃഷിയും കാപ്പിയും ഏറെ നാശനഷ്ടമുണ്ടായ വിളകളാണ്.
കാസര്‍കോട് : കുടക് മലകൾക്കടിയിലെ ഓറഞ്ച് തോട്ടങ്ങളിൽ ഇത്തവണ മധുരം വിളയില്ല. കാപ്പിത്തോട്ടങ്ങളിൽ കാപ്പിപ്പൂവിന്‍റെ സുഗന്ധവുമുണ്ടാകില്ല. കാരണം തുടർച്ചയായി പെയ്യുന്ന മഴയിൽ അവയെല്ലാം നിലംപതിച്ചു. കുടകിനെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് മധുരം കൊണ്ടും സുഗന്ധം കൊണ്ടും സമ്പന്ന മാക്കിയ പ്രധാന കാർഷിക വിളകളായ ഓറഞ്ച് കൃഷിയും കാപ്പിയും ഏറെ നാശനഷ്ടമുണ്ടായ വിളകളാണ്.
ഓർമ്മയിൽപ്പോലും ശേഷിക്കാത്തവിധം നാരങ്ങത്തോട്ടങ്ങൾ ഒഴുക്കിക്കളഞ്ഞ മഴ കാപ്പിത്തോട്ടങ്ങളിൽ വരുത്തിയത് അതിലേക്കാളേറെ നാശനഷ്ടങ്ങളാണ്. പാടങ്ങൾ നോക്കെത്താദൂരം കലങ്ങിപ്പരന്നുകിടക്കുന്നു. കേരളത്തെ പ്രളയക്കെടുതിയിലേക്ക് എടുത്തെറിഞ്ഞ ദുരന്തം വയനാട്ടിൽ ആരംഭിച്ചപ്പോൾ തന്നെ കുടകും കെടുതികളിലേക്ക് നീങ്ങിയിരുന്നു.
കുടകില്‍ ഒഴുകുന്ന കാവേരി നദി കനത്ത മഴയെ തുടർന്ന് കരകവിഞ്ഞതും കുടക് വനങ്ങളിൽ ഉരുൾ പൊട്ടിയതും ദക്ഷിണ കന്നഡ ജില്ലയിലെ കുടകിനെയും മടിക്കേരിയേയും പ്രളയ കെടുതിയിലേക്ക് വലിച്ചിടുകയായിരുന്നു. മഴ തകർത്ത ഓറഞ്ച് തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും മറ്റ് കാർഷിക വിളകൾ നിറഞ്ഞപാടങ്ങളും കർണ്ണാടക മുഖ്യമന്ത്രി എച്ചു.ഡി.കുമാരസ്വാമി ഹെലികോപറ്ററിൽ സന്ദര്‍ശിച്ചു.
പ്രളയത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതവും വീട് നഷ്ടപ്പെട്ടവർക്ക് 2.5ലക്ഷം രൂപ വീതവും മുഖ്യമന്ത്രി അടിയന്തിര ദുരിതാശ്വാസം പ്രഖ്യാപിച്ചിട്ടുണ്ട്. 850 വീടുകളാണ് തകർന്നത്. മരണസംഖ്യ ഭയാനകമാം വിധം വർധിച്ചേക്കാമെന്ന ആശങ്ക രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഏജൻസികൾ പങ്കുവെക്കുന്നു. പട്ടാളക്കാർ, ദേശീയ-സംസ്ഥാന പ്രകൃതിദുരന്ത നിവാരണ സേന, സിവിൽ ഡിഫൻസ് സംഘം എന്നീ വിഭാഗങ്ങള്‍ ചേര്‍ന്ന് 2000 ത്തോളം പേരാണ് സർക്കാർ നിയന്ത്രിത രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.
പ്രതികൂല സാഹചര്യങ്ങൾ കാരണം എത്തിപ്പെടാൻ കഴിയാത്ത ഉൾപ്രദേശങ്ങളിലെ സ്ഥിതി സംബന്ധിച്ചാണ് ആശങ്ക. 4000 ത്തോളം പേരെയാണ് ഇതിനകം രക്ഷപ്പെടുത്തി 17 ദുരിതാശ്വാസ കേന്ദ്രങ്ങളിൽ എത്തിച്ചത്. കുടകിന്‍റെ ജീവപാതകളായ മൈസൂര്‍ - മടിക്കേരി, മൈസൂര്‍ - മംഗളൂരു റോഡുകളിൽ മണ്ണിടിഞ്ഞ് വീണ് തകർന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
റവന്യൂ, പൊതുമരാമത്ത് വകുപ്പുകൾ ശേഖരിച്ച കണക്ക് പ്രകാരം 7500 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. കാർഷിക മേഖലയിലെ നഷ്ടം കൂടി കണക്കാക്കുമ്പോൾ 15000 കോടി വരുമെന്ന് അധികൃതർ സൂചിപ്പിക്കുന്നു. മംഗളൂരു, ബംഗളൂരു നഗരങ്ങളിലേക്കുള്ള ഗതാഗതം ഇല്ലാതായത് മടിക്കേരിയിലെ വ്യാപാരമേഖലയ തകർത്തു.