പത്ത് അടിയോളം ഉയര്‍ച്ചയുള്ള മതിലിന്‍റെ മുകളില്‍ നിന്നും റോഡിന്‍റെ കെട്ട് ഇടിഞ്ഞ് പത്ത് അടി താഴത്തേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.

കോഴിക്കോട്: ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് ആർക്കും പരിക്കേൽക്കാതെ വൻ അപകടം ഒഴിവായി.കുന്നത്തുപാലം പുനത്തിങ്ങല്‍ മീത്തല്‍ കോട്ടേകാവ് റോഡിലാണ് ടിപ്പര്‍ ലോറി മറിഞ്ഞ് വീടിന് കനത്ത നാശനഷ്ടമുണ്ടായത്. കുന്നത്തുപാലം കോട്ടേക്കാവ് റോഡിന്‍റെ പ്രവൃത്തിക്കായി ക്വാറി വേസ്‌റ്റുമായ വന്ന ടിപ്പറാണ് ചിറക്കല്‍ അബൂബക്കറിൻ്റെ വീടിന്‍റെ മുകളിലേക്ക് മറിഞ്ഞത്. പത്ത് അടിയോളം ഉയര്‍ച്ചയുള്ള മതിലിന്‍റെ മുകളില്‍ നിന്നും റോഡിന്‍റെ കെട്ട് ഇടിഞ്ഞ് പത്ത് അടി താഴത്തേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.

റോഡിന്‍റെ കെട്ട് ഇടിയുന്നത് ശ്രദ്ധയിൽപ്പെട്ട ടിപ്പർ ഡ്രൈവന്‍ വീട്ടുകാരോട് രക്ഷപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ വീട്ടുകാർ ഓടി മാറിയതോടെ ആര്‍ക്കും പരിക്ക് പറ്റാതെ രക്ഷപ്പെട്ടു. പിഞ്ചു കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കനത്ത മഴയെ തുടര്‍ന്ന് റോഡിന്‍റെ അരിക് ഇളകി തുടങ്ങിയതിനാല്‍ ഭാരം ഉള്ള വാഹനങ്ങള്‍ പോകരുതെന്ന് നാട്ടുകാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പ് ലംഘിച്ചുകൊണ്ടാണ് ക്വാറി വേസ്റ്റുമായി ടിപ്പർ എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.

Add Asianetnews as a Preferred SourcegooglePreferred