തോട്ടപ്പളളി സ്പിൽവേയിൽ നിന്നു ചാടി മോഷണക്കേസ് പ്രതി
പോലീസ് സംഘമെത്തിയപ്പോൾ നാലു ചിറ ഭാഗത്ത് റോഡിൽ നിന്ന പൊടി മോൻ സ്പിൽവേ കായലിലേക്ക് ചാടുകയായിരുന്നു.
അമ്പലപ്പുഴ: മോഷണക്കേസിലെ പ്രതി സ്പിൽവേയിൽ നിന്നു ചാടി.മണിക്കൂറുകൾക്കകം പൊലിസ് രക്ഷപെടുത്തി.കാക്കാഴം പൊക്കത്തിൽ പൊടിമോനാ (30)ണ് ഇന്നലെ വൈകിട്ട് അഞ്ചോടെ തോട്ടപ്പളളി സ്പിൽവേയിൽ നിന്നു ചാടിയത്.കഴിഞ്ഞ ഏപ്രിൽ മാസം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് സുഹൃത്ത് മണിക്കുട്ടനൊപ്പം ബൈക്കും ഒമ്പതാം വാർഡിൽ നിന്ന് പേഴ്‌സും മൊബൈൽ ഫോണും മോഷ്ടിച്ച കേസിലെ പ്രതിയാണ് പൊടി മോൻ.
മണിക്കുട്ടനെ പിന്നീട് അറസ്റ്റ് ചെയ്തെങ്കിലും പൊടിമോൻ ഒളിവിലായിരുന്നു. തോട്ടപ്പളളിയിൽ ഒളിച്ചു കഴിയുന്നുവെന്ന വിവരമറിഞ്ഞ് അമ്പലപ്പുഴ ഡി.വൈ.എസ്.പി: സുരേഷ് കുമാർ, സി.ഐദ്വിജേഷ്, എസ്.ഐ ടോൾസൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയപ്പോൾ നാലു ചിറ ഭാഗത്ത് റോഡിൽ നിന്ന പൊടി മോൻ സ്പിൽവേ കായലിലേക്ക് ചാടുകയായിരുന്നു.
ഇതിനു ശേഷം സ്പിൽവേ ഷട്ടറുകൾക്കിടയിലൂടെ തെക്ക് ഭാഗത്തേക്ക് നീങ്ങിയ പ്രതി ഒടുവിൽ കുഴഞ്ഞ് സ്പിൽവേയുടെ മധ്യഭാഗത്തെത്തി. ഈ സമയം ഫയർഫോഴ്‌സും വൻ പോലീസ് സന്നാഹവും എത്തിയിരുന്നു. പിന്നീട് തോട്ടപ്പള്ളി തീരദേശ പോലീസ് സ്റ്റേഷനിലെ വാർഡൻമാർ മഫ്ടിയിൽ വള്ളത്തിലിറങ്ങി വൈകിട്ടോടെ പ്രതിയെ പിടികൂടുകയായിരുന്നു.