2010-ൽ സ്ത്രീയെ വീട്ടിൽ കയറി അതിക്രമിച്ച് കടന്നുകളഞ്ഞ പ്രതിയെ ഒന്നരപ്പതിറ്റാണ്ടിന് ശേഷം പോലീസ് പിടികൂടി. കോഴിക്കോട് സ്വദേശിയായ ഷെറീജിനെയാണ് എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ നിന്ന് ജാമ്യമെടുത്ത ശേഷമാണ് ഇയാൾ മുങ്ങിനടന്നത്.
കോഴിക്കോട്: കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് കോടതിയില്‍ നിന്ന് ജാമ്യമെടുത്ത ശേഷം മുങ്ങിനടന്നയാളെ ഒന്നരപ്പതിറ്റാണ്ടിന് ശേഷം പോലീസ് പിടികൂടി. കോഴിക്കോട് എരഞ്ഞിപ്പാലം ചൊവ്വാത്ത് പറമ്പ് സ്വദേശി ഷെറീജി(48)നെയാണ് എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
2010 മാര്‍ച്ച് 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 7.30ന് മക്കട കയ്യൂന്നിയിലുള്ള പരാതിക്കാരിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറുകയും അതിക്രമം കാണിക്കുകയുമായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് കോടതിയില്‍നിന്ന് ജാമം എടുത്ത ഇയാള്‍ പിന്നീട് ഹാജരാകാതെ മുങ്ങുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഷെറീജിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ്‌ഐമാരായ സഹദ്, ശാമില്‍, ഹരീഷ്, സീനിയര്‍ സിപിഒമാരായ രൂപേഷ്, സജിനേഷ്, സുജിത്ത് എന്നിവരുമുണ്ടായിരുന്നു.


