സമീപത്തെ കടകളിലെ സിസിടിവികളിൽ നിന്ന് ലഭിച്ച മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് താമരശേി പൊലീസ് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട്: താമരശേരി അമ്പായത്തോട് നിർത്തിയിട്ട പിക്കപ്പ് വാനിൽ കവർച്ച. കൊല്ലം കൊട്ടാരക്കര സ്വദേശി അജിന്‍റെ 26,500 രൂപയും രണ്ട് മൊബൈൽ ഫോണുകളുമാണ് മോഷണം പോയത്. രാത്രി 12.30 ഓടെയാണ് മോഷണം നടന്നത്. വയനാട്ടിൽ ലോഡിറക്കി തിരിച്ചുവരുന്ന വഴി വാഹനം നിർത്തി ഉറങ്ങിയപ്പോഴായിരുന്നു മോഷണം. സമീപത്തെ കടകളിലെ സിസിടിവികളിൽ നിന്ന് ലഭിച്ച മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് താമരശേി പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, രാത്രി കാലങ്ങളിൽ കറങ്ങി നടന്ന് ബൈക്കുകൾ മോഷ്ടിക്കുന്ന രണ്ട് പേർ കുമളി പൊലീസ് പിടിയിലായിരുന്നു. കുമളി വണ്ടിപ്പെരിയാർ, ചക്കുപള്ളം തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ മോഷണം. രാജാക്കാട് മാങ്ങാത്തൊട്ടി സ്വദേശിയായ അനുപ് ബാബുവും, സഹായിയായ പ്രായപൂർത്തിയാകാത്ത ബന്ധുവുമാണ് പിടിയിലായത്. കുമളി, വണ്ടിപ്പെരിയാര്‍, വണ്ടന്‍മേട് ഭാഗങ്ങളില്‍ കഴിഞ്ഞ കുറച്ച് നാളുകാളായി രാത്രികാലങ്ങളില്‍ ബൈക്ക് മോഷണം പതിവായിരുന്നു.

കുമളി പൊലീസ് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനിടയില്‍ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേര്‍ രാത്രികാലങ്ങളില്‍ ബൈക്കില്‍ കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ഇവരുടെ മുഖം വ്യക്തമായിരുന്നില്ല. ഇതിനിടയില്‍ ബുധനാഴ്ച പുലര്‍ച്ചെ ചക്കുപള്ളം പളിയക്കുടി ഭാഗത്തെ വീട്ടില്‍ നിന്നും ഇവര്‍ ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ ബഹളം വെച്ചതോടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

വീട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതികള്‍ മോഷണം നടത്തുന്നതിനായി ഇവിടേക്ക് എത്താനുപയോഗിച്ച മറ്റൊരു ബൈക്ക് സമീപ പ്രദേശത്ത് ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ബൈക്ക് ഉടമസ്ഥനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളിലേക്ക് എത്തുകയായിരുന്നു. ആറോളം ബൈക്കുകള്‍ ഇവര്‍ മോഷ്ടിച്ചിട്ടുണ്ടെന്നും ഇതിലൊരെണ്ണം രാജാക്കാട് സ്വദേശിയ്ക്ക് വിറ്റെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഉറങ്ങാനാകുന്നില്ല, ദിവസവും രാത്രിയിൽ വീടുകൾക്ക് നേരെ കല്ലേറ്; പൊറുതിമുട്ടി നാട്ടുകാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്