പൊലീസ് എത്തിയശേഷം ശ്രീകോവിലിനുളളിൽ കയറി പരിശോധിച്ചപ്പോഴാണ് ദേവിക്ക് ചാർത്തുന്ന ഒരു പവനോളം വരുന്ന മാലയും ആറു താലികളും നഷ്ടമായെന്നു മനസിലായത്

ഹരിപ്പാട്: ആറാട്ടുപുഴ നല്ലാണിക്കൽ അഞ്ചുമനക്കൽ ദേവീക്ഷേത്രത്തിൽ കവർച്ച (Arattupuzha Nalanikkal Anchumanakkal Devi Temple). ക്ഷേത്രത്തിലെ കവർച്ചയിൽ ഇവിടെ ഉണ്ടായിരുന്ന മാലയും താലികളും നഷ്ടപ്പെട്ടു. കാണിക്ക വഞ്ചിയടക്കം കുത്തിപ്പൊളിച്ച് മോഷണം നടത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം പുലർച്ചെ അഞ്ചരയോടെ ശാന്തി വിനീത് എത്തിയപ്പോഴാണ് ശ്രീകോവിൽ തുറന്നു കിടക്കുന്നതു കണ്ടത്. ശാന്തി ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് ടി ഭാസുരൻ, സെക്രട്ടറി എസ് ഷാജി എന്നിവരെ വിവരമറയിച്ചു. ഇവർ പൊലീസിനെ വിവരം അറിയിച്ചു.

പിന്നീട് പൊലീസ് എത്തിയശേഷം ശ്രീകോവിലിനുളളിൽ കയറി പരിശോധിച്ചപ്പോഴാണ് ദേവിക്ക് ചാർത്തുന്ന ഒരു പവനോളം വരുന്ന മാലയും ആറു താലികളും നഷ്ടമായെന്നു മനസിലായത്. പാരപോലുളള ശക്തിയുളള ഉപകരണം ഉപയോഗിച്ചാണ് പൂട്ടു കുത്തിപ്പൊളിച്ചു മോഷ്ടാവ് അകത്തു കയറിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാണിക്ക വഞ്ചിയടക്കം എടുത്തുകൊണ്ടുപോയി കുത്തിപ്പൊളിച്ച് പണം അപഹരിച്ചിട്ടുണ്ട്. പണം അപഹരിച്ചശേഷം ഉപേക്ഷിച്ച കാണിക്കവഞ്ചി പിന്നീട് കണ്ടെത്തി. കാണിക്ക വഞ്ചി അടുത്തുളള നല്ലാണിക്കൽ എൽ പി സ്‌കൂൾ പരിസരത്ത് നിന്നാണ് കണ്ടെടുത്തത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.