വായ്പയ്ക്കായി ബാങ്കിലെത്തിയപ്പോഴാണ് പ്രതിസന്ധികൾ നേരിട്ടത്; എല്ലാം പരിഹരിച്ചു, കമലയ്ക്ക് ഇനി വീട് വയ്ക്കാം
വീട് വയ്ക്കുന്നതിനായി വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചപ്പോഴാണ് വസ്തു നിലമായി കിടക്കുന്നതിന്റെ പ്രശ്നങ്ങൾ അലട്ടിയത്. പിന്നീട് ഇതു മാറ്റി കിട്ടാൻ വേണ്ടിയുള്ള ശ്രമങ്ങളായിരുന്നു.
![There are no obstacles for Kamala to build a house all issues solved btb There are no obstacles for Kamala to build a house all issues solved btb](https://static-ai.asianetnews.com/images/01hmgkhqqykv0sxzt2j8cs4kcj/kamala-home_363x203xt.jpg)
കോട്ടയം: 35 വർഷമായി നിലമായി കിടന്ന ഭൂമി പുരയിടമാക്കി കിട്ടിയതിലൂടെ വീടെന്ന ലക്ഷ്യം സാക്ഷാത്കരിക്കാമെന്ന സന്തോഷത്തിലാണ് വൈക്കം പുളിഞ്ചുവട് സ്വദേശിനി പി ടി കമല. വീട് വയ്ക്കുന്നതിനായി വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചപ്പോഴാണ് വസ്തു നിലമായി കിടക്കുന്നതിന്റെ പ്രശ്നങ്ങൾ അലട്ടിയത്. പിന്നീട് ഇതു മാറ്റി കിട്ടാൻ വേണ്ടിയുള്ള ശ്രമങ്ങളായിരുന്നു.
തുടർന്ന് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവവ്യതിയാനത്തിനായി ഓൺലൈനിൽ അപേക്ഷ നൽകി. ഈ അപേക്ഷയ്ക്കുള്ള പരിഹാരമാണ് കടുത്തുരുത്തിയിൽ നടന്ന ഭൂമി തരംമാറ്റൽ അദാലത്തിൽ യാഥാർഥ്യമായത്. കൂലിപ്പണിക്കാരനായ ഭർത്താവും സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന മകനും മകന്റെ ഭാര്യയുമാണ് വീട്ടിലുള്ളത്. കമല തൊഴിലുറപ്പ് ജോലിയ്ക്കും പോകുന്നുണ്ട്. സർക്കാരിന്റെ ഇടപെടലിലൂടെ ഭൂമി പുരയിടമായി കിട്ടിയതിന്റെ സന്തോഷത്തിലാണ് കുടുംബം. സൗജന്യമായാണ് ഭൂമി തരംമാറ്റി ലഭിച്ചത്.
അതേസമയം, ജില്ലയിലെ കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, മീനച്ചിൽ, വൈക്കം താലൂക്കുകളിലെ 1040 പേർക്ക് ഭൂമി തരംമാറ്റി നൽകി ഉത്തരവുകൾ കൈമാറി. ഭൂമി തരംമാറ്റാനായായി അപേക്ഷ നൽകിയവർക്കായി കോട്ടയം മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിലും കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിലും സംഘടിപ്പിച്ച അദാലത്തിലൂടെയാണ് ഉത്തരവുകൾ നൽകിയത്.
ഭൂമി തരംമാറ്റി ലഭിക്കാനായി വർഷങ്ങളായി കാത്തിരുന്നവർക്ക് അദാലത്ത് ആശ്വാസമായി. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി നൽകിയ ഫോറം ആറ് ഓൺലൈൻ അപേക്ഷകളിൽ സൗജന്യ തരംമാറ്റത്തിന് അർഹമായ 25 സെന്റിൽ താഴെ ഭൂമിയുള്ള അപേക്ഷകളിലാണ് ഉത്തരവ് നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം