അരുണിന്റെ വീട്ടിൽ രാത്രി ഒമ്പതരയോടെയാണ് മോഷണം നടന്നത്. അരുണും ഭാര്യയും അമ്മയും അടുക്കളയിൽ ആയിരുന്ന സമയത്ത് മുൻവശത്തെ വാതിൽ അടച്ചിരുന്നില്ല.

തൃശൂർ: വടക്കഞ്ചേരി പന്തലാം പാടം, വാണിയംപാറ മേഖലകളിൽ ഒറ്റരാത്രിയിൽ വിവിധ ഇടങ്ങളിൽ മോഷണം. 23,000 രൂപയോളം മോഷ്ടിച്ചു. പന്തലാംപാടം മയ്യത്താങ്കര ജാറത്തിലും, വാണിയംപാറ മേലെ ചുങ്കത്ത് തറയിൽ പറമ്പിൽ അരുണിന്റെ വീട്ടിലുമാണ് മോഷണം നടന്നത്. മയ്യത്താങ്കര ജാറത്തിലുള്ള മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സമീപത്തുള്ള വീടുകളിൽ മോഷണശ്രമവും നടന്നു. മയ്യത്താങ്കര ജാറത്തിലെ ഭണ്ഡാരത്തിൽ നിന്നും ഏകദേശം 8000 രൂപയോളം നഷ്ടപ്പെട്ടു. അരുണിന്റെ വീട്ടിൽ നിന്നും 10000 രൂപയും എടിഎം കാർഡ്, ലൈസൻസ് ഉൾപ്പെടെയുള്ള പഴ്സാണ് മോഷ്ടിച്ചത്.

അരുണിന്റെ വീട്ടിൽ രാത്രി ഒമ്പതരയോടെയാണ് മോഷണം നടന്നത്. അരുണും ഭാര്യയും അമ്മയും അടുക്കളയിൽ ആയിരുന്ന സമയത്ത് മുൻവശത്തെ വാതിൽ അടച്ചിരുന്നില്ല. അരുണിന്റെ സഹോദരൻ അഖിൽ എന്തോ ശബ്ദം കേട്ട് മുറിയിൽ നിന്നും പുറത്തിറങ്ങി നോക്കുമ്പോൾ ജേഷ്ഠന്റെ മുറിയിൽ നിന്നും ഒരാൾപുറത്തേക്ക് പോകുന്നത് കണ്ടു. പുറത്തിറങ്ങിയ ആൾ പുറത്തിറങ്ങിയതും പറമ്പിലൂടെ ഓടിമറയുകയായിരുന്നു.

ബഹളം വെച്ച് അഖിലും അരുണും സമീപത്ത് തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. തുടർന്ന് തൊട്ടടുത്തുള്ള വെട്ടത്താനം വീട്ടിൽ മർക്കോസിനെ വിവരം അറിയിച്ചു. ഇവർ മുകളിൽ കയറി ടോർച്ച് അടിച്ച് നോക്കുന്നതിനിടെ ടെറസിൽ ചെയറിൽ ഇരിക്കുകയായിരുന്ന മോഷ്ടാവ് അവിടെ നിന്നും ചാടി പിൻവശത്തെ പറമ്പിലൂടെ രക്ഷപ്പെട്ടു. സമീപത്തുള്ള മറ്റു വീടുകളിലും രാത്രിയിൽ മോഷണശ്രമം നടന്നതായും പറയുന്നു.

പന്തലാംപാടം ജാറത്തിൽ രാത്രി പതിനൊന്നെ കാലിനും പതിനൊന്നരയ്ക്കും ഇടയിലാണ് മോഷണം നടന്നിരിക്കുന്നത്. ജാറത്തിന്റെ മുൻവശത്തെ ഗ്രിൽ ഡോറിന്റെ പൂട്ട് പൊളിച്ച് അകത്തെ ഇരുമ്പ് ഭണ്ഡാരം തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. ഓരോ ആഴ്ചയിലും ഭണ്ഡാരത്തിൽ നിന്ന് പണം മാറ്റാറുണ്ട്. ഏകദേശം 8000 രൂപയോളം കവർന്നതായി പള്ളി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.