ഗുരുഗ്രാമിൽ ലൈംഗികശേഷി വർദ്ധിപ്പിക്കുന്ന മരുന്ന് അമിതമായി കഴിച്ച് 29-കാരൻ മരിച്ചു. പ്രതിശ്രുത വധുവിനെ ഫ്ലാറ്റിലേക്ക് ക്ഷണിച്ച ഇയാൾ, യുവതി എത്തും മുമ്പേ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ദില്ലി: ഗുരുഗ്രാമിൽ ലൈംഗികശേഷി വർദ്ധിപ്പിക്കുന്ന മരുന്നുകൾ അമിതമായി ഉപയോഗിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു. സ്വന്തം ഫ്ലാറ്റിലാണ് 29കാരനായ രോഹിത് ലാൽ എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിശ്രുത വധുവിനെ ഫ്ലാറ്റിലേക്ക് ക്ഷണിച്ച ശേഷം, ഇയാൾ അമിതമായി മരുന്ന് കഴിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. സെക്ടർ 53 ലെ വാടക പിജി ഫ്ലാറ്റിലായിരുന്നു ഇയാളുടെ താമസം.
മുറിയിൽ നിന്ന് ചില മരുന്നുകളുടെയും ആരോഗ്യ സപ്ലിമെന്റുകളുടെയും പൊതികൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. നാഗ്പൂർ സ്വദേശിയായ രോഹിത് ലാൽ, ദില്ലിയിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ ഓഫീസിലെ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച രാവിലെ ലാലിന്റെ സഹപ്രവർത്തകൻ പോലീസിൽ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
സഹപ്രവർത്തകന്റെ കൂടെയായിരുന്നു ഇയാൾ പതിവായി ഓഫിസിൽ എത്താറുണ്ടായിരുന്നത്. എന്നാൽ ആ ദിവസം ലാൽ ഫോണെടുക്കുകയോ മുറിയുടെ വാതിൽ തുറക്കുകയോ ചെയ്തില്ല.വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ യുവാവ് കട്ടിലിൽ കിടക്കുന്നത് കണ്ടെത്തി. മുറിയിൽ നിന്ന് ചില മരുന്നുകളുടെയും ആരോഗ്യ സപ്ലിമെന്റുകളുടെയും പൊതികൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ലാൽ തന്റെ പ്രതിശ്രുത വധുവിനെ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ അതിനുമുമ്പ് അദ്ദേഹം മരിച്ചുപോയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
ലൈംഗികശേഷി വർദ്ധിപ്പിക്കുന്ന ഒരു മരുന്ന് ഇയാൾ കഴിച്ചിരുന്നതായും, അതിന്റെ അമിത അളവാണ് ഹൃദയാഘാതത്തിന് കാരണമായതെന്നും ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. ആന്തരാവയവങ്ങളും കണ്ടെടുത്ത മരുന്നുകളും എഫ്എസ്എല്ലിലേക്ക് പരിശോധനയ്ക്കായി അയച്ചു. ആന്തരാവയവങ്ങളുടെ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ മരണകാരണം സംബന്ധിച്ച കൃത്യമായി വെളിപ്പെടൂവെന്നും പൊലീസ് പറഞ്ഞു.
