വെള്ളിയാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഐക്യകണ്ഠേന കൈക്കൊണ്ടത്. 

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ മഴയെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാവുന്ന പ്രശ്നം പരിഹരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. വെള്ളിയാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഐക്യകണ്ഠേന കൈക്കൊണ്ടത്. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ റൂര്‍ക്കി ഐഐടിയെ ചുമതലപ്പെടുത്താനാണ് കൗണ്‍സിലില്‍ തീരുമാനമെടുത്തത്.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം ആമയിഴഞ്ചാൻ തോടിന് കുറുകെയുള്ള പാലം പണിയാണ് തിരുവനന്തപുരം നഗരത്തെ വെള്ളത്തിൽ മുക്കുന്നതിൽ ഒരു പ്രധാന കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നെല്ലിക്കുഴിയിൽ ഊരാളുങ്കൽ നിർമിക്കുന്ന പാലം പണി ഇഴഞ്ഞു നീങ്ങുന്നത് തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെടുത്തി. കോസ്മോ ആശുപത്രിയിലടക്കം വെള്ളം കയറാൻ ഇതാണ് കാരണമെന്നാണ് പരാതി.

കോസ്മോ, ഗൗരീശപട്ടം, മുറിഞ്ഞപ്പാലം, തേക്കുമൂട് പ്രദേശങ്ങള്‍ ഒന്ന് മഴ പെയ്താൻ വെള്ളത്തിലാണ്. കോസ്മോ ആശുപത്രിയിലും ആയിരക്കണക്കിന് വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഒരു മാസത്തിനിടെ രണ്ട് തവണ വെള്ളം കയറിയത്. ഒരിക്കലുമില്ലാത്തത് പോലെയുള്ള വെള്ളക്കെട്ടിന് കാരണം എന്താണെന്ന ചോദ്യം തട്ടിനിൽക്കുന്നത് നെല്ലിക്കുഴിയിൽ പണിയുന്ന പാലത്തിലാണ്. പട്ടം, ഉള്ളൂർ തോടുകൾ കണ്ണന്മൂലയിൽ വച്ച് ആമയിഴഞ്ചാൻ തോടിൽ ചേരും. അവിടെ നിന്ന് ആക്കുളം കായലിലേക്കുള്ള വെള്ളമൊഴുക്ക് തടസ്സപ്പെടുത്തിയാണ് നെല്ലിക്കുഴിയിൽ ആമയിഴഞ്ചാൻ തോടിന് കുറുകെ പാലം പണിയുന്നത്.

ആമയിഴഞ്ചാൻ തോടിൽ കെട്ടിക്കിടക്കുന്ന മാലിന്യത്തിനൊപ്പം പാലം നിർമാണത്തിനായുള്ള ഇരുമ്പ് ഗർഡറുകളും കൂടിയായതോടെ സ്ഥിതി ഗുരുതരമാവുന്നു. ടൂറിസം, ഇറിഗേഷൻ തുടങ്ങി നാല് വകുപ്പുകൾ ചേർന്നാണ് പാലം പണിയുന്നത്. പാലം നിർമാണവും ചെളിയും മാലിന്യവും കാരണം ആക്കുളത്ത് പൊഴി മുറിച്ചാലും വെള്ളം ഒഴുകിപോകാൻ സമയമെടുക്കും. നഗരത്തിലെ വെള്ളക്കെട്ട പരിഹരിക്കാൻ മന്ത്രിമാർ ചേർന്ന് തയ്യാറാക്കിയ ഫ്ലഡ് പ്രിവൻഷൻ ആക്ഷന് പ്ലാനിലെ പ്രധാന പ്രഖ്യാപനം ആമയിഴഞ്ചാൻ, പട്ടം, ഉള്ളൂർ തോടുകൾ അടിയന്തരമായി വൃത്തിയാക്കുമെന്നതായിരുന്നു.

ആമയിഴഞ്ചാൻ തോട്ടിലെ മണ്ണ് നീക്കുന്ന ജോലി തുടങ്ങിയെങ്കിലും ഒന്നുമായിട്ടില്ല. നീരൊഴുക്കിനുള്ള തടസ്സങ്ങൾ നീക്കി, തോട് വൃത്തിയാക്കൽ ഉടൻ പൂർത്തിയാക്കുമെന്നാണ് ജില്ലാ ഭരണകൂടം ഇപ്പോഴും വിശദീകരിക്കുന്നത്. വർഷങ്ങൾ പഴകിയ ഉറപ്പിൽ നഗരവാസികൾക്ക് വിശ്വാസമില്ല. പരിഹാരമില്ലെങ്കിൽ സമരത്തിന് ഇറങ്ങുമെന്നാണ് റസിഡന്റ്സ് അസോസിയേഷനുകളുടെ അന്ത്യശാസനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ ് യുട്യൂബില്‍ കാണാം...