ആരോഗ്യപ്രവർത്തകരുടെ ഈ സാഹസിക യാത്ര ഇടമലക്കുടിയിൽ വാക്സിൻ എത്തിക്കാൻ
ഇടമലക്കുടിയിൽ സാഹസീകമായി ആദിവാസികൾക്ക് വാക്സിനെത്തിച്ച് ദേവികുളത്തെ ആരോഗ്യപ്രവർത്തകർ. കാട്ടുകമ്പുകൾ കൊണ്ട് നിർമ്മിച്ച പലത്തിലൂടെ ജീവൻ പണയംവെച്ച് കുടികളിലെത്തുന്ന ദൃശ്യങ്ങൾ ആരോഗ്യ പ്രവർത്തകർതന്നെയാണ് പുറത്തുവിട്ടത്...
ഇടുക്കി: ഇടമലക്കുടിയിൽ സാഹസീകമായി ആദിവാസികൾക്ക് വാക്സിനെത്തിച്ച് ദേവികുളത്തെ ആരോഗ്യപ്രവർത്തകർ. കാട്ടുകമ്പുകൾ കൊണ്ട് നിർമ്മിച്ച പലത്തിലൂടെ ജീവൻ പണയംവെച്ച് കുടികളിലെത്തുന്ന ദൃശ്യങ്ങൾ ആരോഗ്യ പ്രവർത്തകർതന്നെയാണ് പുറത്തുവിട്ടത്. ഇടുക്കി: സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി കൊവിഡിനെ ചെറുക്കാൻ സ്വയം സുരക്ഷ ഒരുക്കിയിരുന്ന പഞ്ചായത്തായിരുന്നു.
എന്നാൽ ചില ജനപ്രതിനിധികളും അവരോടൊപ്പമെത്തിയ യൂടൂബ് ബ്ലാഗറും ഉൾപ്പെടുന്ന സംഘം കുടികൾ സന്ദർശിച്ച് ദിവസങ്ങൾ പിന്നിട്ടതോടെ കുടികൾ കൊവിഡിൻ്റ പിടിയിലായി. ഇപ്പോൾ അതിസാഹസികമായി ഇടമലക്കുടിയിൽ വാക്സിൻ എത്തിച്ചിരിക്കുകയാണ് ആരോഗ്യപ്രവർത്തകർ. സംഭവം ഇടതുമുന്നണി പ്രവർത്തകരും മറ്റ് രാഷ്ട്രീയ നേതാക്കളും വിവാദമാക്കിയതോടെയാണ് ദേവികുളത്തെ ഒരു പറ്റം ആരോഗ്യ പ്രവർത്തകർ വാക്സിനുമായി കുടികളിലെത്തിയത്.
ഹെൽത്ത് ഇൻസ്പെക്ടർമാരായ ശിവാനന്ദൻ, ശ്യാംശശി ഡോ.അജിമോൻ എന്നിവരുൾപ്പെടെ 17 പേരടങ്ങുന്ന സംഘത്തിൽ 11 നേഴ്സുമാരും ഉണ്ടായിരുന്നു. ഫോർവീൽ ജീപ്പുകളിൽ വളരെ ബുദ്ധിമുട്ടിയാണ് സംഘം കുടികളിൽ വാക്സിനുകളെത്തിച്ചത്.
ഒരു കുടിയിൽ നിന്ന് മറ്റൊരു കുടിയിലേക്ക് പോകുന്നതിന് ആദിവാസികൾ കാട്ടുകമ്പുകൾ കൊണ്ട് നിർമ്മിച്ച പലത്തിലൂടെ ആരോഗ്യ പ്രവർത്തകർ ജീവൻ കയ്യിൽപിടിച്ചാണ് ഒരു കരിയിൽ നിന്ന് മറുകരയിലേക്ക് എത്തിയത്. ദൃശ്യങ്ങൾ അവർതന്നെ മൊബൈൽ ക്യാമറകളിൽ പകർത്തി. മൂന്നുദിവസങ്ങളിലായി നടന്ന ക്യാമ്പിൽ 800 ലധികം പേർ പങ്കെടുത്തു.