കൈക്കൂലി വാങ്ങവെമോട്ടോര്‍ വാഹന വകുപ്പിലെ അസിസ്റ്റന്റ്‌ മോട്ടോര്‍വെഹിക്കിള്‍  ഇന്‍സ്പെക്ടറും  ഇടനിലക്കാരനും വിജിലൻസ് പിടിയിൽ 

ആലപ്പുഴ: കഴിഞ്ഞ ദിവസമാണ് ആലപ്പുഴ അമ്പലപ്പുഴയിൽ മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോര്‍സ്മെന്‍റ് വിഭാഗം അസിസ്റ്റന്റ്‌ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സതീഷും ഇടനിലക്കാരന്‍ സജിന്‍ ഫിലിപ്പോസും കൈക്കൂലി വാങ്ങവെ വിജിലന്‍സിന്റെ പിടിയിലായത്. 25000 രൂപയായിരുന്നു ഇവ‍ര്‍ കൈക്കൂലി വാങ്ങിയത്.

ആലപ്പുഴ സ്വദേശിയും പരാതിക്കാരനുമായ പൊതുമരാമത്ത് കരാറുകാരന്റെ രണ്ടു ടോറസ് ലോറികള്‍ അമിതഭാരം കയറ്റി മെറ്റലുമായി പോകവേ എഎംവിഐ സതീഷ്‌ കുമാറിന്‍റെ നേതൃത്വത്തിലുള്ള എന്‍ഫോര്‍സ്മെന്‍റ് വിഭാഗം ദിവസങ്ങള്‍ക്കു മുന്‍പ് പിടികൂടിയിരുന്നു. പിടികൂടിയ ലോറികള്‍ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് കൈമാറാതിരിക്കാനായിരുന്നു സതീഷ്‌ കൈക്കൂലി ആവശ്യപ്പെട്ടത്. 

പണം ഏജെന്റ്റ് ആയ സജിന്‍ ഫിലിപ്പോസിനെ എല്പിക്കണമെന്നും ആവശ്യപ്പെട്ടു. പരാതിക്കാരനായ കരാറുകാരന്‍ ഈ വിവരം വിജിലന്‍സിന്‍റെ കിഴക്കന്‍ മേഖല പൊലീസ് സുപ്രണ്ട് വിജി വിനോദ് കുമാറിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ആലപ്പുഴ വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള സംഘം കെണിയൊരുക്കി തിങ്കളാഴ്ച വൈകിട്ട് 6.30 ഓ -ടെ അമ്പലപ്പുഴ ദേശീയപാതയില്‍ വച്ച് പണം വാങ്ങവേ ഇരുവരെയും കൈയോടെ പിടികൂടുകയുണ്ടായാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതികളെ കോട്ടയം വിജിലന്‍സ് കോടതി മുന്‍പാകെ ഹാജരാക്കും.

വിജിലന്‍സ് സംഖത്തില്‍ ഡിവൈഎസ്പിയെ കൂടാതെ ഇന്‍സ്പെക്ടര്‍മാരായ പ്രശാന്ത്കുമാര്‍, മഹേഷ്‌കുമാര്‍, രാജേഷ്‌ എന്നിവരും എസ്ഐമാരായ സ്റ്റാന്‍ലി തോമസ്‌, ബസന്ത്, ജയകുമാര്‍ എന്നിവരും സിപിഒമാരായ ശ്യാം, സുധീഷ്‌, ഷിജു, സനില്‍, ലിജു, സുരേഷ് എന്നിവരും ഉണ്ടായിരുന്നു.

Read more: 'ഹെൽത്ത്‌ സെന്റർ സൂപ്രണ്ടും പഞ്ചായത്ത് സെക്രട്ടറിയും ഉത്തരവാദികൾ'; അഖിലിന്റെ മരണത്തിൽ കേസെടുക്കണം: ബിജെപി

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. മനോജ് എബ്രഹാം. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു