ജോലിക്കിടെ ഷോക്കേറ്റ് മരിച്ച യുവമോർച്ച കൊടുങ്ങല്ലൂർ മണ്ഡലം കമ്മറ്റിയംഗം മരിച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കേസെടുക്കണമെന്ന് ബിജെപി

തൃശ്ശൂർ: ജോലിക്കിടെ ഷോക്കേറ്റ് മരിച്ച യുവമോർച്ച കൊടുങ്ങല്ലൂർ മണ്ഡലം കമ്മറ്റിയംഗം മരിച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കേസെടുക്കണമെന്ന് ബിജെപി. മണലൂർ ഹെൽത്ത്‌ സെന്ററിൽ ട്രസ്സ് വർക്കിനിടയിൽ 11 കെവി ലൈനിൽ നിന്ന് വൈദ്യുതി ആഘാതമേറ്റാണ് അഖിൽ മരിച്ചത്. സംഭവത്തിൽ പഞ്ചായത്ത്‌ സെക്രട്ടറി, ഹെൽത്ത്‌ സെന്റർ സൂപ്രണ്ട്, കരാറുകാരൻ എന്നിവർക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ. കെകെ അനീഷ്കുമാർ ആവശ്യപ്പെട്ടു. 

11 കെവി ലൈനിനോട് തൊട്ട് ചേർന്ന് പഞ്ചായത്തിൽ നിന്നോ ഇലക്ട്രിസിറ്റി ബോർഡിൽ നിന്നോ യാതൊരുവിധ അനുമതിയുമില്ലാതെ നിർമ്മാണ പ്രവർത്തനം നടത്തിയ ഹെൽത്ത് സെൻ്റർ സൂപ്രണ്ടാണ് അഖിലിൻ്റെ മരണത്തിൻ്റെ പ്രധാന ഉത്തരവാദി. അതീവ അപകടകരമായ സാഹചര്യത്തിൽ അഖിലിനെക്കൊണ്ട് സുരക്ഷ പരിഗണിക്കാതെ ജോലിയെടുപ്പിച്ച കരാറുകാരനും അനധികൃത നിർമ്മാണം ശ്രദ്ധയിൽ പെട്ടിട്ടും തടയാതിരുന്ന പഞ്ചായത്ത് സെക്രട്ടറിയും അഖിലിൻ്റെ മരണത്തിന് ഉത്തരവാദിയാണ്. 

കേവലം 22 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം മരണപ്പെട്ടിട്ടും കുറ്റക്കാർക്കെതിരെ കേസെടുക്കാതെ അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന പോലീസ് നിലപാട് അപലപനീയമാണ്. ഭരണകക്ഷിയുടെ പിന്തുണയും ഇതിനുണ്ട്.

സർക്കാർ ഉദ്യോഗസ്ഥരുടെ തെറ്റ് മൂലം അഖിൽ മരണപ്പെട്ടിട്ടും മന്ത്രിമാരാരും വിഷയത്തിൽ ഇടപെടാത്തതും അഖിലിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കാത്തതും പ്രതിഷേധാർഹമാണ്. അഖിലിൻ്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കേസ് എടുക്കണമെന്നും അഖിലിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കാരമുക്ക് ഹെൽത്ത് സെന്ററിലേക്ക് ബിജെപി മാർച്ച് നടത്തി.

Read more: തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ല, ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണം'; പ്രതികരണവുമായി കെകെ ശൈലജ